പ്രമുഖ എഴുത്തുകാരനായ ബാബു ഭരദ്വാജിന്റെ ഒരു കുറിപ്പ്
ഒരിക്കൽ വായിക്കുകയുണ്ടായി. ഗൾഫിൽ വിസിറ്റിങ്ങിനൊ
മറ്റോ പോയ അശോകൻ എന്ന യുവാവ് ഒരിക്കൽ മലപ്പുറത്തെ
കാദർ എന്ന ഒരാളുടെ ഒരു ചായക്കടയിൽ കയറി.. അശോകൻ
നാട്ടിലേയ്ക്ക് പോവുകയാണെന്ന് മനസ്സിലായപ്പോൾ കാദർ പറഞ്ഞു
'' മോനെ, എന്റെ മോൾ പത്തില് പഠിക്കുകയാണ്, അവള്ക്കൊരു കമ്പ്യൂട്ടർ
വേണമെന്ന് കുറെ നാളായിട്ട് പറയുന്നു. അത് കൊണ്ട് നാട്ടിൽ ചെന്നിട്ടു ഒന്നത് വാങ്ങിച്ചു കൊടുത്താൽ വലിയ ഉപകാരമായിരുന്നു''
അന്നത്തെ കാലത്തെ വില അനുസരിച്ച് നല്ലൊരു തുക അയാള്
അശോകന് നല്കി. അന്നു വിമാനത്തിൽ ഇരിക്കവേ അശോകൻ ചിന്തിച്ചത്
എന്ത് ബലത്തിലാണ് തന്നെ വലിയ പരിചയം പോലും ഇല്ലാതെ
ആ മധ്യ വയസ്കൻ വലിയൊരു തുക ഏൽപ്പിച്ചത് എന്നാണ്.
നാട്ടിലെത്തി നല്ലൊരു കമ്പ്യൂട്ടറും ഒപ്പം സമ്മാനമായി
കുറച്ചു പുസ്തകങ്ങളും നല്കിയിട്ടാണ് അശോകൻ അന്ന് പോയത്.
ഈ വിവരം അശോകൻ തന്നെയാണ് ശ്രീ ബാബുവോട് പറഞ്ഞെതെന്നാണ്
ഓർമ്മ, മനുഷ്യൻ മനുഷ്യനെ വിശ്വസിക്കുന്ന ആ സ്നേഹം ബാബു ഭരദ്വാജിനെ വല്ലാതെ സന്തോഷിപ്പിച്ചു. അദ്ദേഹം ഈ സംഭവം ഒരു കുറിപ്പായി വാരാദ്യ മാധ്യമത്തിൽ എഴുതി. ആ കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചത്
ഇങ്ങനെയായിരുന്നു.
'' അന്ന് രാത്രി ഞാൻ എന്തിനെന്നറിയാതെ കരഞ്ഞു ''
മനുഷ്യ സ്നേഹം എക്കാലത്തും കരയിപ്പിക്കുന്ന ഒന്നാണെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു.
ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കൽ ഒരു വിദേശ യുവാവ് മദീനയിലെത്തി.
അവിടെ വെച്ച് ഒരാളുമായി തര്ക്കം ഉണ്ടാവുകയും അത് അബദ്ധവശാൽ സ്വദേശിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്
നിയമം അനുസരിച്ച് കൊലയ്ക്കു വധ ശിക്ഷയാണ് ലഭിക്കുക . അല്ലെങ്കിൽ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾ മാപ്പ് നല്കുകയോ, വേണമെങ്കിൽ
പ്രതിയിൽ നിന്നും വലിയൊരു തുക ബ്ലഡ് മണി സ്വീകരിക്കുകയോ ചെയ്യാം .
ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും ഒരു നിലയ്ക്കും
പ്രതിക്ക് മാപ്പ് നല്കാൻ ഒരുക്കമായില്ല. അതോടെ വധ ശിക്ഷ നടപ്പാക്കാൻ
ജഡ്ജി ഉത്തരവിട്ടു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ
എന്ന് പ്രതിയോട് ചോദിച്ചപ്പോൾ തന്റെ ഭാര്യയെയും, കുഞ്ഞിനേയും
ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് വരാൻ ഒരാഴ്ച സമയം നല്കണം
എന്നയാൾ പറഞ്ഞു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാൽ
അതനുവദിക്കാമെന്നു ജഡ്ജി പറഞ്ഞു. ആരും മുന്നോട്ടു വരാഞ്ഞത്
കണ്ടു നബി ശിഷ്യൻ അബൂദർറ് رضي الله عنه മുന്നോട്ടു വന്നു.
അദ്ദേഹം വൃദ്ധനായിരുന്നു.
അത് കണ്ടു ജഡ്ജി പറഞ്ഞു
''അബൂദർറ്, താങ്കൾ ഇന്ന് അവശേഷിക്കുന്ന നബി ശിഷ്യരിൽ പ്രമുഖനാണ്
നബിയെ കാണാത്ത പുതു തലമുറയ്ക്ക് താങ്കളുടെ സേവനം ആവശ്യമാണ്.
അതിനാൽ ഒന്ന് കൂടി ആലോചിക്കുക. ''
''ആലോചിക്കാൻ ഒന്നുമില്ല, ഞാൻ പ്രതിയെ വിശ്വസിക്കുന്നു.
'' പ്രതി വന്നില്ലെങ്കിൽ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ? ''
''അറിയാം.. ഞാൻ അല്ലാഹുവിൽ ഭാരമേൽപ്പിക്കുന്നു''
അബൂദർറ് رضي الله عنه ശാന്തനായി മറുപടി പറഞ്ഞു. യുവാവ് തന്റെ
നാട്ടിലേയ്ക്ക് പോയി. ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല.
സമയം തീര്ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തിൽ വധ ശിക്ഷയ്ക്കായി അബൂദർറിനെ തൂക്കുമരത്തിൽ കയറ്റി നിർത്തി.
തന്റെ സഹ പ്രവർത്തകനെ രക്ഷിക്കാൻ ഖലീഫ ഉമർ رضي الله عنه
അശക്തനായിരുന്നു. തൂക്കുകയർ അബൂദർറ്ന്റെ കഴുത്തിലേയ്ക്കിട്ടതും
ആ വിദേശ യുവാവ് ഓടിക്കിതച്ചു വന്നു !
''അരുത്, അദ്ദേഹത്തെ കൊല്ലരുത്. ഞാൻ വന്നു''
എല്ലാവരും സ്തബ്ധരായി. യുവാവ് കാര്യങ്ങൾ വിശദീകരിച്ചു.
കുഞ്ഞിനു സുഖമില്ലായിരുന്നു. അതാണ് വൈകിയത്.
ഖലീഫ ഉമർ رضي الله عنه അബൂദർറ്നോട് ചോദിച്ചു
''എന്ത് ധൈര്യത്തിലാണ് താങ്കൾ ജാമ്യം നിന്നത് ? ഈ യുവാവ് വരുമെന്ന് ഉറപ്പുണ്ടായിരുന്നോ? ''
''അതെനിക്ക് പ്രശ്നമല്ല , ഞാൻ ജീവിച്ചിരിക്കെ ഒരു മനുഷ്യൻ
വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന്
ഞാൻ ആഗ്രഹിച്ചു''
യുവാവിനോട് ഖലീഫ ചോദിച്ചു
''താങ്കൾ ആരെന്നു പോലും ഇവിടെയാർക്കും അറിയില്ല, പിന്നെന്തിനു മരണം സ്വീകരിക്കാൻ തിരിച്ചു വന്നു?''
യുവാവ് പറഞ്ഞു
'' ഞാൻ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഞാനും ആഗ്രഹിച്ചു''
ഇതെല്ലാം കണ്ടു പ്രതിയുടെ മക്കൾ പറഞ്ഞു
'' ഞങ്ങൾ പ്രതിക്ക് മാപ്പ് നല്കുന്നു, ഞങൾ ജീവിച്ചിരിക്കെ പരസ്പരം വിട്ടു
വീഴ്ച ചെയ്യുന്നവർ ഇല്ല എന്ന അവസ്ഥ വരരുത് എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു..''
മനുഷ്യ സ്നേഹത്തിന്റെ അണപൊട്ടൽ കണ്ടു ജനങ്ങള് ഒന്നടങ്കം കരയുകയുണ്ടായി.
ഒന്നും സംഭവിക്കാത്ത പോലെ നടന്നു പോയ അബൂദർറിന്റെ
മനസ്സില് അപ്പോൾ പണ്ട് നടന്ന ഒരു സംഭവമായിരുന്നു
അബൂദർറ് ഉൾപ്പെടെയുള്ള ഒരു സദസ്സിൽ വെച്ചു അങ്ങകലെ
ഒരു ജൂതന്റെ ശവ ശരീരം കൊണ്ട് പോകുന്നത് കണ്ടു ആദരവോടെ
എഴുന്നേൽക്കുന്ന മുഹമ്മദ് നബി ﷺ.
അത് കണ്ടു ചില ശിഷ്യർ ചോദിക്കുന്നു
'' നബിയേ അതൊരു ജൂതന്റെ ശവമല്ലെ ?''
നബി ﷺ മറുപടി നല്കുന്നു
''അതൊരു മനുഷ്യനാണ് ''.............................................. . ................Zac കിഴക്കേതില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ