2025 ഒക്‌ടോബർ 15, ബുധനാഴ്‌ച

ആവുന്നത്ര

 ഞാൻ ഗൾഫിലായിരുന്ന സമയത്ത് പലരും വിളിച്ച് ഒരു വിസ തരപ്പെടുത്തിത്തരാമോ എന്ന് ചോദിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരും അങ്ങനെ ചോദിക്കാറില്ല. കാരണം ഞാനിപ്പോൾ അവിടെയില്ല.


ചെറുപ്പക്കാർ ശല്യപ്പെടുത്തുന്നു എന്നു നിരന്തരം പരാതിപ്പെടാറുണ്ടായിരുന്ന ഒരു ചേച്ചിയുണ്ടായിരുന്നു. ഇപ്പോൾ അവരെ ആരും ശല്യപ്പെടുത്താറില്ല. കാരണം അവരുടെ യൗവനമൊക്കെ കൊഴിഞ്ഞ് അവർക്ക് ഇപ്പോൾ അമ്പത്തിയെട്ടു വയസ്സായി. 


റിട്ടയേഡ് ആയ ഒരു എസ്ഐയെ കുറിച്ച് എൻറെ കൂട്ടുകാരൻ പറഞ്ഞ ഒരു സംഭവമുണ്ട്. ടിക്കറ്റ് എടുക്കാൻ വന്ന കണ്ടക്ടറോട് അദ്ദേഹം പണ്ടത്തെപ്പോലെ കൈവീശി കാണിച്ചു. കണ്ടക്ടർ പറഞ്ഞു, "പണ്ട് താങ്കൾ എസ് എ ആയിരുന്നു. ഇപ്പോൾ അങ്ങനെയല്ലല്ലോ. ടിക്കറ്റ് എടുത്ത് പോയാൽ മതി"


ഈ മൂന്ന് സംഭവങ്ങൾ ഇവിടെ പറഞ്ഞത്,  ആളുകൾ നിങ്ങളെ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും ആഗ്രഹിക്കുന്നതും ഭയക്കുന്നതും സഹിക്കുന്നതും സമീപിക്കുന്നതും എല്ലാം നിങ്ങളുടെ നിലവിലെ സ്റ്റാറ്റസ് നോക്കിയാണ് എന്നു പറയാനാണ്. 


ഇതൊരു തെറ്റല്ല. മനുഷ്യ പ്രകൃതമങ്ങനെയാണ്.


എഴുത്തും വായനയും ഇല്ലാത്ത ഒരാളുടെ അടുത്തേക്ക് ആരും ഒരു പുസ്തകത്തിന് അവതാരിക എഴുതിത്തരുമോ എന്നു ചോദിച്ചു സമീപിക്കില്ലല്ലോ. പാടാൻ അറിയാത്ത ഒരാളുടെ അടുത്തേക്ക് ആരും പാട്ടുമായി ചെല്ലുകയും ഇല്ല.


ചുരുക്കത്തിൽ, നിസ്വാർത്ഥം എന്ന് കരുതി  ഇന്നു നമുക്ക് ലഭിക്കുന്ന  പ്ലസും മൈനസും ആയ സാമീപ്യങ്ങളും അനുഭവങ്ങളും സ്നേഹവും സ്നേഹരാഹിത്യവും എല്ലാം നമ്മുടെ വിദ്യാഭ്യാസവുമായും  സമ്പത്തുമായും സൗന്ദര്യവുമായും പ്രായവുമായും പ്രശസ്തിയുമായും  ഒക്കെ ബന്ധപ്പെട്ട് നിൽക്കുന്നവയാണ്.


ഇതിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ ചിലതോ നഷ്ടപ്പെടുകയോ വർദ്ധിക്കുകയോ ചെയ്താൽ, തികച്ചും മറ്റൊരു അനുഭവമാണ് നമുക്ക് ലഭിക്കുക. ഒരു എംഎൽഎയെയും മുൻ എംഎൽഎയെയും നോക്കിയാൽ അതു മനസ്സിലാകും.


അഥവാ അറിഞ്ഞുകൊണ്ടു മാത്രമല്ല, അറിയാതെയും മനുഷ്യർ പെരുമാറുന്നത് സ്വാർത്ഥമായി തന്നെയാണ് എന്നു ചുരുക്കം.ആരും ഒന്നും നമുക്ക് വെറുതെ തരുന്നില്ല. ആർക്കും നാം ഒന്നും വെറുതെ കൊടുക്കുന്നുമില്ല.


അങ്ങനെയെങ്കിൽ ജീവിതം ആവുന്നത്ര സുന്ദരമാകാൻ എന്താണ് വഴി? 


"ആവുന്നത്ര" സജീവമായി നിലകൊള്ളുക. സാമ്പത്തികമായി താഴ്ന്നു പോകാതിരിക്കാൻ ശ്രദ്ധിക്കുക. അറിവുകൾ സമ്പാദിച്ചു കൊണ്ടേയിരിക്കുക. ആവുന്നത്ര സ്നേഹം പകരുക. ആരോഗ്യം നഷ്ടപ്പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക. 


ഇല്ലെങ്കിൽ..


ഇല്ലെങ്കിൽ എന്ത് സംഭവിക്കും?..


ഇന്ന് നിങ്ങളെ കാണാൻ കൊതിക്കുന്നവർ.. കേൾക്കാൻ കൊതിക്കുന്നവർ.. മിണ്ടാൻ ആഗ്രഹിക്കുന്നവർ..


നാളെ നിങ്ങളെക്കുറിച്ച് ഓർക്കുക പോലുമില്ല. 


ഞാൻ നേരത്തെ പറഞ്ഞില്ലേ, ഇതൊരു തെറ്റല്ല. മനുഷ്യപ്രകൃതത്തിന്റെ പ്രകൃതം അങ്ങനെയാണ്. 


മുകളിൽ ഇൻവർട്ടഡ് കോമയിൽ ഞാൻ  ഒരു വാക്ക് എഴുതിയിട്ടുണ്ടായിരുന്നു. "ആവുന്നത്ര" എന്ന വാക്കായിരുന്നു അത്. അതൊരിക്കൽ കൂടി ഇവിടെ ആവർത്തിക്കാം.


"ആവുന്നത്ര" സജീവമായി നിലകൊള്ളുക. "ആവുന്നത്ര" സാമ്പത്തികമായി താഴ്ന്നു പോകാതിരിക്കാൻ ശ്രദ്ധിക്കുക. 

"ആവുന്നത്ര" അറിവുകൾ സമ്പാദിച്ചു കൊണ്ടേയിരിക്കുക. ആവുന്നത്ര സ്നേഹം പകരുക.

"ആവുന്നത്ര" ആരോഗ്യം നഷ്ടപ്പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക. "ആവുന്നത്ര" സൗന്ദര്യം സംരക്ഷിക്കുക. 


എന്തിനാണ് ഞാനത് ഇൻവെർട്ടഡ് കോമയിൽ ഇട്ടത്?


അതിലും കാര്യമുണ്ട്. നാം എത്രതന്നെ ശ്രമിച്ചാലും "ആവുന്നത്ര"യ്ക്കും ഒരു പരിധിയുണ്ട്. കാലത്തെ പിടിച്ചു കെട്ടാൻ നമുക്ക് കഴിയില്ലല്ലോ. എത്രയൊക്കെ നാം ശ്രമിച്ചാലും നമുക്ക് പ്രായമാകും. നമ്മുടെ അറിവ് ഔട്ട് ഡേറ്റഡ് ആകും. നാം ഹൃദയത്തിൽ കൊണ്ടുനടന്ന പാട്ടുകൾ പഴഞ്ചനാകും. പുതിയ പാഷനുകളും ഫാഷനുകളും നമ്മെ പിൻനിരയിലേക്ക് തള്ളും. 


അതിനാൽ...


അതിനാൽ...


ഈ നിമിഷത്തെ,

നിലവിലുള്ള സൗഭാഗ്യങ്ങളെ,

ഇന്നിൻറെ സൗന്ദര്യത്തെ, 

ഇപ്പോൾ കാണുന്ന പൂക്കളെ, 

ആവുന്നത്ര നുകരുക. നാം കൊതിക്കുന്ന ദേശങ്ങളിലേക്ക് ഇപ്പോൾ തന്നെ യാത്ര പോവുക. ചേർത്തുപിടിക്കേണ്ട വരെ ഇന്ന് തന്നെ പോയി കാണുക.


കാരണം, നാളെ അത് നമുക്ക് അപ്രാപ്യമായേക്കാം. 


എന്താ? എന്താണ് നിങ്ങൾക്ക് തോന്നുന്നത്? ഞാൻ പറഞ്ഞത് ശരിയല്ലേ? 

2025 ജൂലൈ 14, തിങ്കളാഴ്‌ച

ഒരു സർട്ടിഫിക്കറ്റ് മാത്രം ശേഷിക്കും

 *ഒരു സർട്ടിഫിക്കറ്റ് മാത്രം ശേഷിക്കും*


ഒരു വിരമിച്ച പൊലീസ് കമ്മീഷണർ താൻ വർഷങ്ങളോളം ഔദ്യോഗികമായി താമസിച്ചിരുന്ന വീടിന് പകരമായി, താൻ പുതുതായി വാങ്ങിയ സ്വന്തം വീടിലേക്ക് സ്ഥലം മാറി. ഒരു നിശ്ശബ്ദമായ കോളനിയിൽ ആണ് ആ വീട് സ്ഥിതി ചെയ്തിരുന്നത്. താൻ നേടിയ പ്രശസ്തിയും ഉയർന്ന നിലയും അയാൾക്ക് വലിയ അഭിമാനമായിരുന്നു.


എല്ലാ ദിവസവും വൈകീട്ട് അയാൾ അവിടെയുള്ള ഒരു പാർക്കിലേക്ക് നടക്കാൻ പോകും. എങ്കിലും അയാൾ ഒരാളോടു പോലും സംസാരിക്കയോ പുഞ്ചിരിക്കുകയോ ഇല്ല. ഈ കോളനിയിലെ മറ്റുള്ളവർ തൻ്റെ നീലവാരത്തിലുള്ളവരല്ലെന്നും, അവരോടൊപ്പം താൻ സമയം ചെലവഴിക്കേണ്ടതില്ല എന്നുമാണ് അയാൾ ചിന്തിച്ചത്.


ഒരു ദിവസം, അയാൾ പാർക്കിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ, വയസ്സായ മറ്റൊരാൾ അടുത്ത് ഇരുന്നു. നല്ല മനസ്സോടെ ഇദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ കമ്മീഷണറിന് അതിൽ താല്പര്യമില്ലായിരുന്നു. മറിച്ച്, താൻ Commissioner ആയിരുന്ന കാര്യങ്ങൾ, താൻ നേടിയ അധികാരവും നേട്ടങ്ങളും മാത്രമായിരുന്നു Commissioner പറഞ്ഞത്. താൻ ഈ വീട് സ്വന്തമാക്കിയതുകൊണ്ടാണ് ഇവിടെ താമസിക്കുന്നത്, എന്നാൽ വീടും പരിസരവും തൻ്റെ status ന് ഒത്തതായില്ല – എന്നും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.


എന്നാൽ വയസ്സനായ ആ മനുഷ്യൻ എതിരൊന്നും പറയാതെ സൗമ്യതയോടെ കമ്മീഷണറെ കേട്ടുകൊണ്ടിരുന്നു.


അവസാനമായി ഒരു സന്ധ്യ, ആ മനുഷ്യൻ ശാന്തതയോടെ സംസാരിച്ചു:


“കമ്മീഷണർ സാഹിബ്,” അദ്ദേഹം പറഞ്ഞു, “ഒരു വൈദ്യുതി ബൾബിന് പ്രസക്തിയുള്ളത് അതിൽ പ്രകാശമുള്ള സമയത്താണ്. ഒരിക്കൽ അത് ഫീസായാൽ, അതൊരു 10 വാട്ട് ആണോ, 100 വാട്ട് ആണോ എന്നത് പ്രസക്തമല്ല. ഫീസായ ബൾബുകൾ എല്ലാം ഒരുപോലെയാണ് – ശാന്തം, ജീവൻകെട്ട, ഉപയോഗമില്ലാത്ത, മറവിയിലായത്. ഞാൻ ഈ കോളനിയിൽ അഞ്ചുവർഷമായി താമസിക്കുന്നു. ഒരിക്കലും ഞാനാരോടും പറഞ്ഞിട്ടില്ല, ഞാൻ അമേരിക്കയിലെ ഇന്ത്യൻ ambassador ആയിരിന്നു എന്നും പിന്നീട് രണ്ടുതവണ പാർലമെന്റ് അംഗമായിരുന്നുവെന്നും.”


കമ്മീഷണറുടെ മുഖം മാറി.


ആ പുരുഷൻ തുടർന്നു:


“നിങ്ങളുടെ ദൂരത്ത് ഇരിക്കുന്ന ആ ആളെ കാണുന്നോ? ആൾ വർമ്മയാണു് – ഇന്ത്യൻ റെയിൽവേയിൽ നിന്ന് ജനറൽ മാനേജറായി വിരമിച്ചു. അവനൊപ്പം സംസാരിക്കുന്നതായുള്ളവൻ – റാവു – സേനയിൽ നിന്നും ലെഫ്റ്റനന്റ് ജനറലായി വിരമിച്ചു. ആ വെള്ളയുടുപ്പിൽ നനടക്കുന്നയാൾ – ശിവാ – ISROയുടെ ചെയർമാനായിരുന്നു. ആരും അവരുടെ പഴയ പദവികളൊന്നും പറയുനില്ല. പറയേണ്ടതുണ്ടെന്നു പോലും അവർ കരുതുന്നില്ല.”


“ഞാൻ അറിയുന്ന കാര്യങ്ങൾ മാത്രമാണ് പറയുന്നത്,” എന്ന് അദ്ദേഹം പറഞ്ഞു, ഒടുവിൽ ചേർത്തു: “എന്തായാലും, നമ്മൾ എല്ലാവരും കത്തിയ ബൾബുകളാണ്. അതെ, നിങ്ങൾ zero-watt ആയിരുന്നാലും, 40, 60, 100 watt ആയിരുന്നാലും; LED, CFL, halogen, decorative ആയിരുന്നാലും – വൈദ്യുതി പോയാൽ, എല്ലാം ഒരേപോലെയാണ്.”


“റിട്ടയർമെന്റിനുശേഷം, നിങ്ങൾ കമ്മീഷണറായിരുന്നോ, കോൺസ്റ്റബിളായിരുന്നോ എന്നത് ഇനി പ്രസക്തമല്ല.”


കമ്മീഷണറെ നിരീക്ഷിച്ചുകൊണ്ട് അയാൾ പറഞ്ഞു:


“ഊർജസ്വലമായി ഉദിക്കുന്ന സൂര്യനും, ശാന്തമായി അസ്തമിക്കുന്ന സൂര്യനും, രണ്ടും സുന്ദരമാണ്. പക്ഷേ ലോകം നമസ്കരിക്കുന്നത് ഉദിക്കുന്ന സൂര്യനെയാണ്. അതാണ് മനുഷ്യസ്വഭാവം. നമുക്ക് അതിനെ അംഗീകരിക്കേണ്ടതുണ്ട്.”


“നമ്മുടെ പദവികളും സ്ഥാനങ്ങളും എല്ലാം താൽക്കാലികമാണ്. അവയെ അടിസ്ഥാനമാക്കി നമ്മെ നിർവചിച്ചാൽ, അവ പോയാൽ നമുക്ക് നമ്മളെ നഷ്ടപ്പെടും.”


“ചെസ്സ് കളിയിൽ രാജാവും, രാജ്ഞിയും, ബിഷപ്പും, കുതിരയും, കാലാളും – എല്ലാവർക്കും വിലയുണ്ട്, കളിയിലുള്ളപ്പോൾ മാത്രം. കളി തീരുമ്പോൾ അവയെല്ലാം ഒറ്റ ബോക്സിലാക്കി അടച്ച് വയ്ക്കപ്പെടുന്നു.”


അദ്ദേഹം മൃദുലമായി പുഞ്ചിരിച്ചു. പാർക്കിലെ ആളുകളെ നോക്കി പറഞ്ഞു:

“ഇപ്പോൾ സുഖത്തോടെ ജീവിക്കുക. മറ്റുള്ളവരെ സ്നേഹിക്കുക. ഭാവിയിൽ സന്തോഷത്തിനായി പ്രതീക്ഷിക്കുക. എന്നാൽ, ഇനി നമുക്ക് സ്വന്തമല്ലാത്ത പഴയ കാര്യങ്ങളുടെ ഓർമ്മകളിൽ മുഴുകി ജീവിക്കരുത്. ജീവിതത്തിൽ നമ്മൾ എത്രയും മെഡലുകളും, അവാർഡുകളും, സർട്ടിഫിക്കറ്റുകളും നേടിയാലും, ഒടുവിൽ ലഭിക്കുക ഒരൊറ്റ സർട്ടിഫിക്കറ്റാണ് – *മരണ സർട്ടിഫിക്കറ്റ്.*”

2025 ജനുവരി 21, ചൊവ്വാഴ്ച

പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് വീണ്ടും ഒരു ഓർമപ്പെടുത്തൽ.

 പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് വീണ്ടും ഒരു ഓർമപ്പെടുത്തൽ. 

ഗൾഫ്‌ നിർത്തി പോയി കുടുംബവുമായി സന്തോഷകരമായി ജീവിക്കുക എന്നത് എല്ലാ പ്രവാസികളുടേയും സ്വപ്നമാണ്. 


അലാറം വെക്കാതെ ഉറങ്ങാൻ കിടക്കാം , മഴ ആസ്വദിച്ചു കൈലി മുണ്ടും ഉടുത്തു , പോത്തിറച്ചിയും കപ്പയും മത്തിയും ഒക്കെ അടിച്ചു ,… അടിച്ചു പൊളിച്ചു ജീവിക്കാം എന്നൊക്കെ സ്വപ്നം കാണാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല. 


പക്ഷേ , എല്ലാ വിശ്രമത്തിനും ഗൃഹാതുരത്വ ത്തിനും ചില പരിധിയുണ്ട് . അത് കഴിഞ്ഞാൽ ഗൃഹാതുരത്വ ത്തിലെ ഗൃഹം പോയി വെറും ആതുരത്വം മാത്രമായി മാറും .അത് കൊണ്ട് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന ഓരോ വ്യക്തിയും തിരിച്ചറിയേണ്ട കുറച്ച് കാര്യങ്ങളുണ്ട് 


1 : സ്വന്തം നാട്ടില്‍ നിന്ന് പറിച്ചു നടപ്പെട്ട ഒരാൾക്ക്‌ മറ്റൊരു രാജ്യത്തു വേര് പിടിക്കാനുള്ള സാധ്യത ഏറെയാണ്‌. പ്രവാസ ലോകത്ത് കഴിയുന്ന ഭൂരിഭാഗം പേരും അങ്ങനെ വേര് പിടിച്ചവരാണ്. എന്നാൽ ദീര്‍ഘ കാലം മറ്റൊരു രാജ്യത്ത് കഴിഞ്ഞ ഒരാളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്കു തിരിച്ചു പോയി അവിടെ വേര് പിടിക്കാൻ ഇത്തിരി പ്രയാസം ആണ് .മാത്രമല്ല നാടിന്റെ സ്പന്ദനങ്ങളോ ചലനങ്ങളോ വെട്ടിപ്പോ തട്ടിപ്പോ ഒന്നും പെട്ടെന്ന് മനസ്സിലാക്കാൻ ‘ഒരു സാധാരണ പ്രവാസിക്ക് ‘പൊതുവേ സാധിക്കുകയും ഇല്ല 


2 : ഗള്‍ഫിലെ ബിസിനസ്സും നാട്ടിലെ ബിസിനസ്സും തമ്മില്‍ വലിയ അന്തരമുണ്ട് . നാട്ടിലെ എക്സിപീരിയൻസ് പലപ്പോഴും മറു നാട്ടിൽ ഉപകാരപ്പെടും . പക്ഷേ ഗള്‍ഫിലെ എക്സ്പീരിയൻസ് നാട്ടിൽ അത്ര ഗുണപ്രദ മാവില്ല. 


3 : പ്രവാസി ആകുന്നതോടെ , അവന്റെ ഉള്ളിന്റെ ഉള്ളില്‍ കുടിയേറുന്ന ഒരു തരം ഭീതി , ആധി , വെപ്രാളം ഇതൊന്നും നാട്ടിലെ ഒരു പദ്ധതിക്കും പറ്റില്ല . ധൈര്യത്തോടെ ഇറങ്ങാൻ കഴിഞ്ഞാലെ നാട്ടിൽ ഏതു പദ്ധതിയും വിജയിപ്പിക്കാൻ പറ്റൂ . ശാരീരികമായും മാനസികമായും തളര്‍ന്ന ഒരു പ്രവാസിക്ക് ഒരിക്കലും നാട്ടില്‍ ക്ലച്ച് പിടിക്കാൻ കഴിയാതെ പോകുന്നത് അത് കൊണ്ടാണ് .ജീവിതത്തിന്റെ ചെറുപ്പവും കരുത്തും ശക്തിയും എല്ലാം തീർത്തശേഷം വെറും പുറം തോട് മാത്രമായാകും നാട്ടിലേക്ക് ചെല്ലുക. 


4 : സ്നേഹബന്ധങ്ങളൊക്കെ കാര്യ ലാഭം ഉണ്ടെങ്കിൽ മാത്രമേ ഉണ്ടാവൂ . അത് സൌഹൃദം ആയാലും കുടുംബ ബന്ധം ആയാലും . നമുക്ക് ക്ഷേമം ഉണ്ടെങ്കിലേ നമ്മെ ആര്‍ക്കുംആവശ്യമുള്ളൂ . 


5 : കുടുംബത്തെ സഹായിക്കുക തന്നെ വേണം . ബാധ്യതകൾ നിറവേറ്റുകയും വേണം . പക്ഷേ അതൊന്നും സ്വയം മറന്നാവരുത് . നമുക്ക് വേണ്ടി അല്പസ്വല്‍പം എന്തെങ്കിലും കരുതി വെച്ചേ മതിയാവൂ . 


6 : വിഷമ ഘട്ടങ്ങളിൽ ആരും സഹായിക്കാനുണ്ടാവണം എന്നില്ല . നാം സഹായിച്ചവരിൽ നിന്നാവും ഒരു പക്ഷേ നമുക്ക് വേദനാജനകമായ തിരിച്ചടി കിട്ടുക 


7 : കയ്യില്‍ എത്ര കാശ് ഉണ്ടായാലും അത് തീരാൻ ഒരു പണിയും ഇല്ല . വരവില്ലാതെ ചെലവ് മാത്രമാകുമ്പോൾ സുറുമ ക്കുപ്പിയിലെ കോല് പോലെ ആവും നമ്മൾ . വളരെ കുറച്ചേ എടുക്കൂ . പക്ഷേ മെല്ലെ മെല്ലെ കുപ്പി കാലിയാകും . ഒടുവില്‍ കുപ്പിയും കോലും മാത്രം അവശേഷിക്കും

നിലവിലുള്ള എതൊന്നു നാം കൈവിട്ടാലും പിന്നെ അത് തിരിച്ചു കിട്ടാൻ വലിയ പ്രയാസം ആയിരിക്കും . അത് കൊണ്ട് കയ്യിലുള്ളത് കൈവിടും മുമ്പ് നൂറു വട്ടം ആലോചിക്കുക 


9 : കാലിയായ പോക്കറ്റ് നമ്മെ നിന്ദ്യനും കൊള്ളരുതാത്തവനും ആക്കും . ഭാര്യക്കും മക്കള്‍ക്കും പോലും നമ്മെ പറ്റില്ല . പിന്നെ . വെറും ഒരു ‘മൊടക്കാ ചെരക്ക് ‘ അല്ലെങ്കിൽ ഒരു ശല്യക്കാരൻ , അതുമല്ലെങ്കിൽ ഒരു അന്തവും കുന്തവും ഇല്ലാത്ത മുന്‍ പ്രവാസി ഇതൊക്കെയാവും നമ്മെ കുറിച്ചുള്ള അഭിപ്രായങ്ങൾ 


10 : എക്സിറ്റിൽ നാട്ടിലേക്ക് പോയ തൊണ്ണൂറ് ശതമാനം ആളുകളും തിരിച്ചു പോരാൻ വല്ല വഴിയും ഉണ്ടോ എന്ന് ചിന്തിക്കുന്നവരാണ്. കാരണം നാട്ടില്‍ അവര്‍ക്ക് ഒരു സീറ്റും ഇല്ല , സുഹൃത്തുക്കളില്ല , കയ്യില്‍ കാശ് വരാത്ത ആളായത് കൊണ്ട് ആശ്രിതര്‍ക്ക്പോ ലും ഒരു അധികപ്പറ്റായി മാറാനുള്ള സാധ്യത ഏറെയാണ്‌. 


11 : നിങ്ങൾ ഗൾഫിലായിരിക്കുമ്പോൾ നിങ്ങളേ സ്നേഹിച്ച് ഭാര്യ… കുടുംബം എന്നിവരുടെ അടുത്തു നിന്നും അതേ സ്നേഹ വാൽസല്യവും ബഹുമാനവും നിങ്ങൾ നാട്ടിലെത്തിയാൽ ലഭിക്കുമോ? 


ഗൾഫു വിട്ട് നാട്ടിൽ പോയാൽ ആനയാക്കാം കുതിരയാക്കാം എന്നൊക്കേ ഗുൾഫിലിരുന്നു ബഡായിവിടുന്നവരുടെ വാക്ക് കേട്ട് നാട്ടിലേക്കു പോകാതിരിക്കുക .നല്ല കാലത്ത് ഭാവിയിലേക്ക് വല്ലതും കരുതി വെച്ചിട്ടുണ്ടെങ്കിൽ ,വല്ല വരുമാനവും അവിടെ ഉണ്ടെങ്കിൽ . 


അതുമല്ലെങ്കിൽ വല്ലതും ചെയ്യാൻ മനക്കരുത്തും ഇച്ഛാ ശക്തിയും ഉണ്ടെങ്കിൽ നിങ്ങൾ ധൈര്യമായി പ്രവാസം മതിയാക്കി പോയ്കോളൂ പോകാനാണ് ഉദ്ദേശ്യം എങ്കിൽ അൻബത് വയസ്സിനു മുൻപേ പോവുക ‘ഒന്നിന്നും കഴിയാത്ത’ അവസ്ഥയില്‍ രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസ്സുമായി അങ്ങോട്ട്‌ ചെന്ന് എല്ലാവരുടെയും അനിഷ്ട കഥാപാത്രം ആയി ജീവിക്കുന്നതിനേക്കാൾ നല്ലത് ഏറെ കാലമായി ഇവിടെ ഉണ്ടാക്കിയെടുത്ത സൌഹൃദവും നാലു കാലുള്ള കട്ടിലും ഒരിത്തിരി ഇടവും തന്നെ ആയിരിക്കും


ഇത് ഗൾഫ്‌ നിര്‍ത്തി പോകുന്നവരെ നിരുത്സാഹ പ്പെടുത്തുന്നതിന് വേണ്ടിയുള്ള പൊസ്റ്റല്ല .ചില മുന്നറിയിപ്പുകളാണ് , നഗ്ന സത്യങ്ങളാണ് . പറയുമ്പോഴും കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത കയ്പ്പ് തോന്നും എങ്കിലും യാഥാര്‍ത്ഥ്യം വലിയ ഒരു പരിധി വരെ ഇതാണ് .ആഡംബരവും ,പൊങ്ങച്ചവും അനാവശ്യ ആഘോഷങ്ങളും ചിലവും , ധൂർത്തും ഒഴിവാക്കി കൊക്കിലൊതുങ്ങുന്നതുമായി മുന്നോട്ട് പോകുകയും നാളേക്ക് വേണ്ടി വല്ലതും കരുതിവെക്കുകയും ചെയ്യുക , 


ബാങ്കിൽ നിന്നും കാർഡിൽ നിന്നും എടുത്തും ,കടം വാങ്ങിയും ഓരോ വർഷം കഴിയുന്തോറും ദേശാടന പക്ഷിയെ പോലെ നാട്ടിൽ വന്ന് ഉള്ളത് മുഴുവൻ ഒന്നോ രണ്ടോ മാസം കൊണ്ട് ദൂർത്തടിച്ചുതീർക്കുന്നവരായി നാം മറാതിരിക്കുക ,കേവലം ചികിത്സക്ക് വേണ്ടിയെങ്കിലും മറ്റുള്ളവരുടെ മുന്പിൽ കൈ നീട്ടാതിരിക്കാൻ പണം മാറ്റിവെക്കുക..