2016, ജൂലൈ 14, വ്യാഴാഴ്‌ച

കര്‍ഷകര്‍ എന്നും മണ്ണിനൊപ്പമാണ്

കഴിഞ്ഞ ദിവസം കുറച്ചു സുഹൃത്തുക്കൾ മൈസൂരിലേക്ക് ചെറിയൊരു ട്രിപ്പ് പോയി. കാറിന് 3,000 രൂപയുടെ എണ്ണയടിച്ചു. ഒരൊറ്റ പമ്പിലും ഒരു രൂപയ്ക്കു പോലും അവരാരും വിലപേശിയിരുന്നില്ല. വലിയ ഹോട്ടലുകളില്‍ കയറിയാണു ഭക്ഷണം കഴിച്ചത്. ബില്ലുകള്‍ക്കൊപ്പം ടിപ്പുകൂടി കൊടുത്താണു അവർ പുറത്തിറങ്ങിയത്. വലിച്ചിരുന്നത് കൊള്ളാവുന്ന ഇനം സിഗരറ്റാണ്. പായ്ക്കറ്റിന് 127 രൂപയോ മറ്റോ ആയിരുന്നു വില. കൂടെയുള്ളവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നല്ല വലിയന്‍മാര്‍ ആയിരുന്നതുകൊണ്ട് ഇഷ്ടംപോലെ വാങ്ങി സ്‌റ്റോക്ക് ചെയ്തു. ശരീരത്തിന് ഒരു ഗുണവും തരാതെ, ദോഷം മാത്രം നല്‍കുന്ന ഈ സാധനം വാങ്ങുമ്പോഴും അവരാരും ഒരഞ്ചു പൈസയ്ക്കു പോലും വിലപേശിയില്ല.

തിരിച്ചുവരുമ്പോള്‍ ഗുണ്ടല്‍പ്പേട്ടയ്ക്കടുത്ത് വഴിയരികില്‍ പൊരിവെയിലത്ത് കര്‍ഷകനായ ഒരഛനും അയാളുടെ സ്‌കൂള്‍ പ്രായമുള്ള മകനും വത്തക്ക വില്‍ക്കുന്നതു കണ്ടു. വണ്ടി നിര്‍ത്തിയ അവർ എല്ലാവര്‍ക്കും തിന്നാന്‍ മാത്രം വലുപ്പമുള്ള ഒരു വത്തക്ക എടുത്തു വില ചോദിച്ചു. 30 രൂപയെന്നു കര്‍ഷകന്‍ പറഞ്ഞു. അപ്പോഴേയ്ക്കും അവരുടെ വിലപേശല്‍ ബോധമുണര്‍ന്നു. 20 രൂപ തരാമെന്നു പറഞ്ഞപ്പോള്‍ 25 വേണമെന്നായി അയാള്‍. എങ്കില്‍ വേണ്ടെന്നായി ഒരു സുഹൃത്ത്. ഒടുവില്‍ 20 രൂപ വാങ്ങി പോക്കറ്റിലിട്ട് അയാള്‍ വത്തക്ക അവർക്കു കൊടുത്തു.

അല്‍പ്പം മാറിയിരുന്ന്, വത്തക്ക മുറിച്ചു തിന്നുമ്പോള്‍ ഒരാൾ മാത്രം മറ്റു സുഹൃത്തുക്കളോടു കുറെ കാര്യങ്ങള്‍ (അന്തവും കുന്തവുമില്ലാതെ) പറഞ്ഞു. സിഗരറ്റിനും എണ്ണയ്ക്കും നോട്ടുകള്‍ എടുത്തിട്ടു കൊടുക്കാന്‍ ഒരു മടിയുമില്ലാത്ത നമ്മള്‍, എല്ലാവര്‍ക്കും വയറുനിറയാന്‍ പാകത്തില്‍ വത്തക്ക തന്ന കര്‍ഷകനോട് ഇങ്ങനെ ചെയ്യുന്നതിലെ വൈരുധ്യം പങ്കുവച്ചു. ഭക്ഷണം നമുക്ക് മറ്റാരോ കൊണ്ടുവന്നു തരും, അല്ലെങ്കില്‍ അവയൊക്കെ ചുളുവിലയ്ക്ക് നമുക്ക് കിട്ടണം എന്നാണു നമ്മളൊക്കെ കരുതിയിരിക്കുന്നത്. ഒരു ഗുണവുമില്ലാത്ത ആഡംബരങ്ങള്‍ക്കു ലക്ഷങ്ങള്‍ ചെലവാക്കുന്ന നമ്മള്‍ക്ക് ഒരു കിലോ ഉള്ളിക്ക് 20 രൂപയായാല്‍ കടുത്ത പ്രതിഷേധമാണ്. മണ്ണിനോടു മല്ലിടുന്ന പാവങ്ങള്‍ക്കു 10രൂപ നമ്മുടെ കൈയില്‍നിന്ന് അധികം പോകുന്നതു നമുക്കു സഹിക്കാനാവുന്നില്ല. എല്ലാകാലവും ഇതുപോലെ ആരെങ്കിലും നമുക്കു ഭക്ഷണം തന്നോളും എന്നാണു നമ്മുടെയൊക്കെ ധാരണ... എന്നൊക്കെ ഒരന്തവും കുന്തവുമില്ലാത്ത കുറെ ഫിലോസഫികള്‍ അടിച്ചുകേറ്റി. തിരിച്ചുപോകുമ്പോള്‍, വിലപേശിയ സുഹൃത്തുതന്നെ കച്ചവടക്കാരനായ അഛനും മകനും 10 രൂപ വീതം നല്‍കിയാണു കാറില്‍ കയറിയത്. അന്നേരത്ത് അവരുടെ സന്തോഷം ഒന്നു പറയേണ്ടതുതന്നെ ആയിരുന്നു.കര്‍ഷകര്‍ എന്നും മണ്ണിനൊപ്പമാണ്. വിലപേശാന്‍ കഴിയുന്നതല്ല അവരുടെ അധ്വാനം.

 മണ്ണിനെ സ്നേഹിക്കുന്നവരുണ്ടെങ്കിൽ ഇത്‌ മനസ്സിലാകും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ