2020, ഡിസംബർ 29, ചൊവ്വാഴ്ച

നമുക്കു വേണ്ടത് സ്വയംപര്യാപ്തതയല്ല. സഹവർത്തിത്തമാണ്.

 എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ. ആരെയും ബുദ്ധിമുട്ടിക്കാൻ നമുക്കിഷ്ടമില്ലാതായിരിക്കുന്നു. 


ആരെയെങ്കിലും എന്തിനു വേണ്ടിയായാലും ആശ്രയിക്കുന്നത് ഏറ്റവും അവസാനത്തേതും അറ്റകൈ പ്രയോഗവും ആയി മാറിയിരിക്കുന്നു.  


മറ്റൊരാളുടെ മുന്നിൽ ഒരാവശ്യവുമായി പോകേണ്ട അവസ്ഥ ഒഴിവാക്കുവാനായി  രാപ്പകൽ നമ്മൾ അധ്വാനിക്കുകയാണ്. 


മറ്റൊരാളോടു ലിഫ്റ്റ് ചോദിക്കാൻ മടി തോന്നി എങ്ങിനെയെങ്കിലും ഒരു ചെറു കാറെങ്കിലും സ്വന്തമാക്കാനുള്ള പാച്ചിലിലാണ്. 


സ്വന്തം മക്കളെ ആശ്രയിച്ചൊരു വാർദ്ധക്യം കിനാവു കാണാൻ ധൈര്യമില്ലാത്ത മാതാപിതാക്കൾ കരുതൽ ശേഖരം ഡെപ്പോസിറ്റ് ചെയ്യുകയാണ്. 


അപ്പനോട്, അമ്മയോട് പണം  ചോദിക്കാൻ മടിയുള്ള മക്കൾ, അതാര്‍ക്കും കൊടുക്കാതെ ശേഖരിച്ചു വെക്കുകയാണ്. 


ഒരാപത്തു വന്നാൽ സ്വന്തം കെട്ട്യോളു പോലും തള്ളിപ്പറയുമെന്ന ബോധ്യത്താൽ ഭർത്താക്കൻമാർ മറ്റൊരക്കൗണ്ടിൽ മറ്റാരുമറിയാതെ പണം നിക്ഷേപിക്കുകയാണ്. 


പെരുവഴിയിലിറങ്ങേണ്ടി വന്നാൽ ഇരക്കുവാൻ വയ്യെന്നു ചിന്തിച്ചു,  പറഞ്ഞു കിട്ടിയ സ്ത്രീധനവും മുറിഞ്ഞു കിട്ടിയ കുടുംബ സ്വത്തും മുറുകെപ്പിടിച്ചു മരിച്ചു പോവുകയാണ് ഭാര്യമാർ. 


താഴ്ന്നു പോകാതിരിക്കാൻ ഉയര്‍ന്നു പറക്കുകയാണു പ്രവാസികൾ.കുട്ടികള്‍ക്കുള്ള  ഭക്ഷണം ഉണ്ടാക്കി മേശമേല്‍ മൂടി വെച്ചു പായുകയാണ് അമ്മമാര്‍.


മധുവിധു രാവുകള്‍ക്ക്‌ ആയുസ്സു തീരെ ചുരുങ്ങിപ്പോയിരിക്കുന്നു. ആദ്യരാത്രികള്‍ ആദ്യ ദിനം തന്നെ ആക്കേണ്ടി വന്നിരിക്കുന്നു. ദമ്പതികളുടെ  കണ്ടു മുട്ടലുകള്‍ ഒഴിവു ദിനങ്ങളിലേയ്ക്ക് ഷിഫ്റ്റ്‌ ചെയ്തിരിക്കുന്നു. 


ആയമാരും ഹോം നഴ്സുമാരും കൂട്ടിരിപ്പുകാരും ഷാമിയാനകളും വൃദ്ധസദനങ്ങളും പരസഹായം ചോദിക്കാനുള്ള നമ്മുടെ വിമുഖതയുടെ സന്തതികളാണ്. 


കുഞ്ഞുങ്ങളുടെ എണ്ണം കുറച്ചതും മറ്റാരും കാണാനില്ലാത്തപ്പോള്‍ കറി കൂട്ടാതെ  പൊറാട്ട തിന്നാന്‍ ശീലിച്ചതും സ്വാശ്രയത്തെ മുന്നില്‍ കണ്ടാണ്‌. 


അങ്ങിനെ എല്ലാവരും സ്വാശ്രയരാവുകയാണ്. നാളെയെക്കുറിച്ചു ഭയചകിതരായി പായുകയാണ്. ന്യൂക്ലിയർ ആവുകയാണ്. 


കൈ നീട്ടലുകളെ, സഹതാപ നോട്ടങ്ങളെ, തിരസ്കാരങ്ങളെ തുരത്താനുള്ള അതിഭീകര യുദ്ധത്തിലാണ്. 


അങ്ങിനെ സ്വന്തം കാലിൽ നിൽക്കാനായി താങ്ങാനാവുന്നതിലും ഭാരം തലയിലേറ്റുകയാണ് മനുഷ്യർ. ഒറ്റപ്പെടൽ സ്വയം ഏറ്റുവാങ്ങുകയാണ്. 


സഹായിക്കാനുള്ള പ്രകൃതിയുടെ, തനിക്കു പരിചയമുള്ളവരുടെ  അഭിവാഞ്ജയെ അവിശ്വസിക്കുകയാണ്. വീണു പോയാല്‍ കൈപിടിക്കാന്‍  ആരുമുണ്ടാവില്ല എന്നു നിരന്തരം ഉരുവിടുകയാണ്. 


അവനും അവളും പൊട്ടിച്ചിരിക്കുന്നതും പൊട്ടിക്കരയുന്നതും ഇപ്പോൾ ഒറ്റയ്ക്കാണ്. കൂട്ടായിച്ചിരിക്കാൻ, മറ്റൊരു തോളിൽ മുഖമമർത്തിക്കരയാൻ മറ്റൊരാളെ ബുദ്ധിമുട്ടിക്കുന്നതും ഇഷ്ടമില്ല . 


സ്വപ്നം കണ്ടുറങ്ങാന്‍ നാളത്തെ അസൈന്‍മെന്റുകളും ലോണ്‍ എടുത്തുണ്ടാക്കിയ സ്വാശ്രയങ്ങളും അവരെ  അനുവദിക്കുന്നില്ല. 


ആളെ കിട്ടാനുമില്ല.സ്വാശ്രയത്തിനായുള്ള പാച്ചിലിൽ നമ്മളെപ്പോലെ മറ്റുള്ളവരും തിരക്കിലായതിനാൽ ഒന്നിച്ചിരിക്കാൻ മറ്റുള്ളവര്‍ക്കും നേരമില്ല. 


എല്ലാവരും നാളെയുടെ നിരാശ്രയത്തിനായുള്ള തിരക്കിലാണ്. കുട്ടികൾ നന്നായിപ്പഠിക്കുന്നതു പോലും നാളത്തെ സ്വാശ്രയത്തെ മുന്നിൽക്കണ്ടാണ്. 


ഹൃദയങ്ങള്‍ തമ്മില്‍  ചേരില്ലെങ്കിലും സംഘടനകളില്‍, ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍,  പോയിരിക്കാന്‍ അവര്‍ വെമ്പുന്നത് കുറച്ചു മുഖങ്ങളെ ഒന്നിച്ചു കാണാന്‍ ആശ മൂത്തിട്ടാണ്. വല്ലപ്പോഴും ഒന്നിച്ചു കുറച്ചു ബഹളങ്ങള്‍ കേള്‍ക്കാന്‍ പൂതിയായിട്ടാണ്. 


തല്ലു കൂടുന്നതു പോലും മറ്റൊരാളോടൊപ്പം കുറച്ചു നേരം ഒന്നിച്ചു ചിലവഴിക്കാന്‍  വേണ്ടിയാണ്.  


പ്രണയിക്കാൻ, ഒന്നു ചേർത്തു പിടിച്ചു വാരിയെല്ലു പൊടിയും വിധം ഒന്നാലിംഗനം ചെയ്യാൻ, ഒന്നമർത്തി കണ്ണുകളിൽ അധരച്ചൂടോടെ ചുംബിക്കാൻ, കൈ പിടിച്ചൊന്നു കുറച്ചു ദൂരം നടക്കാൻ, മറ്റൊന്നുമാലോചിക്കാതെ ഒരു മുഖത്തു നോക്കി ശല്യപ്പെടാതെയുള്ളൊരു പുഞ്ചിരി സമ്മാനിക്കാൻ നേരമില്ലാതെ നമ്മളോടൊപ്പം ലോകവും പായുകയാണ്. 


ഒറ്റപ്പെടലെന്ന പ്രതിഭാസം നമ്മളെല്ലാവരും ചേർന്നു ഉണ്ടാക്കിയ, പരിപാലിക്കുന്ന, 

സുന്ദരമായ സ്വാശ്രയത്തിന്റെ അതിസുന്ദരിയായ കുഞ്ഞാണ്. 


അതു തുറന്നു പറഞ്ഞാൽപ്പോലും പരിഹാരമെന്തെന്ന ചോദ്യത്താൽ ഒറ്റപ്പെടുമെന്ന ഭയത്താലിതു ഇവിടെ അവസാനിപ്പിക്കുകയാണ്.


നമുക്കു വേണ്ടത് സ്വയംപര്യാപ്തതയല്ല. 

സഹവർത്തിത്തമാണ്.



2020, ഡിസംബർ 23, ബുധനാഴ്‌ച

അടുക്കള

 അടുക്കള....


അടുക്കളേന്ന് നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോ പഞ്ചസാര കലക്കുന്ന സൗണ്ട് സിറ്റൗട്ടിലേക്ക് കേൾക്കാൻ പറ്റാത്ത അത്രേം വല്യ വീട്ടിലേക്ക് കല്യാണം കയിച്ച് പോണംന്നായിരുന്നു എൻ്റെ ആഗ്രഹം....


പക്ഷേങ്കില് കല്യാണം കയിച്ചത് ഒരു ചെറിയ ഓടിട്ട വീട്ടിലേക്കായിരുന്നു...

സിറ്റൗട്ടില്ല...

കോലായിണ്ട്...

 ഈ കോലായിന്ന് മൂന്ന് തവളച്ചാട്ടം ചാടിയാ അടുക്കളേലെത്തും..

പഞ്ചസാര കലക്കുന്നത് മാത്രല്ല...

നാരങ്ങ പിഴിയുന്ന ഒച്ച വരെ കോലായിക്ക് കേക്കും....


ഞാൻ പണ്ട് തൊട്ടേ ഉള്ളതിലും കൂടുതൽ ബഡായി പറയും....

പത്രാസ് പറച്ചില് പാരമ്പര്യായിറ്റ് കിട്ടിയതാ...


കല്യാണം കയിഞ്ഞപ്പോ എൻ്റെ കൂടെ പഠിച്ച കുട്ടികളൊക്കെ വിശേഷം അറിയാൻ വിളിക്കും...


ഓടിട്ട വീടാന്ന് പറയാൻ എനിക്കൊരു മടിണ്ടായ് നു...

ഒരിക്കൽ ഒരുത്തി വിളിച്ചപ്പോ 

"ഓടിട്ട വീടാണെടീ...

അതോണ്ട് നല്ല സുഖാ.... ക്ലിനിംഗൊക്കെ വേഗം കയ്യും....

 ചൂടും കുറവാ.... പിന്നെ ഒരു 25 സെൻ്റ് മുറ്റം ണ്ടെടീ.... എന്നും അടിച്ച് വാരൽ ഒരു പണിയാ.... പക്ഷേ ഇൻ്റർലോക്ക് ചെയ്തോണ്ട് പുല്ല് പ റിക്കാനൊന്നും ണ്ടാവൂല..... "


അയ്.... അന്തസ്...


25 സെൻറ് ഇൻറർലോക്ക് ചെയ്ത മുറ്റമുള്ള ഓടിട്ട വീട്...


ഓളിനി വിളിക്കൂല....

എനിക്ക് എന്നോടെന്നെ അഭിമാനം തോന്നി....


പക്ഷേ ഇക്കയും  വീട്ടുകാരും ഇങ്ങനേ അല്ല.... എന്താണോ ള്ളത്... അതിൻ്റെ പകുതിയേ കാണിക്കുള്ളൂ....

ഒരു പത്രാസുംല്ല...

ലളിതമായ ജീവിതം....


ഞങ്ങളെ ബെഡ്റൂമില് ഒരു കട്ടില് ഇടാനുള്ള സ്ഥലം മാത്രേ ഉള്ളൂ... പിന്നെ നിസ്കരിക്കാനുള്ള മുസല്ല വിരിക്കാം....


ആദ്യത്തെ മോൾ ഉണ്ടായ സമയത്ത് കട്ടിലിൻ്റെ സൈഡില് ഒരു പലക വെച്ച് വീതി കൂട്ടി....


അത് കഴിഞ്ഞ് രണ്ടാമത്തെ മോൾ ഉണ്ടായപ്പോ ഒരു പലക കൂടി വെച്ചു.....

അപ്പോ കഷ്ടിച്ച് ഒരാൾക്ക് പോവാൻ പാകത്തിന് വാതില് തുറക്കാം....

അത്രേ പറ്റുളളൂ....


അപ്പോ മുതലാണ് പുതിയൊരു വീടിനെ കുറിച്ച് ഞാൻ ചിന്തിച്ച് തുടങ്ങിയത്....

നല്ലൊരു സന്ദർഭം നോക്കി മൂപ്പരോട് വിഷയം അവതരിപ്പിച്ചു.....


"അതേയ്...... ഞമ്മക്ക് രണ്ടും പെങ്കുട്ട്യോളാ... ഓര് പടക്കം പൊട്ട്ണ മാതിരി ഇപ്പത്തന്നെ വൽതാവും...

പിന്നെ  ഓരെ   കല്യാണം കയിപ്പിക്കലും പൊരണ്ടാക്കലും എല്ലം കൂടി കയ്യൂല...

വീട് പണി ഇപ്പളേ തൊടങ്ങിയാലോ.... "


"ഈ വീടിനെന്താ കൊയപ്പം."


"കൊയപ്പൊന്നൂല്ല... ന്നാലും ഒരു വീട് വേണല്ലോ.... നേരത്തേ തൊടങ്ങാന്ന് വെച്ച് പറഞ്ഞതാ "


"അത് മാണ്ട... ഞമ്മളെപ്പളും ഞമ്മളേക്കാളും താഴെ ഉള്ളോരെ പറ്റി ചിന്തിക്കണം.. സ്വന്തായിറ്റ് ഒരു വീടില്ലാത്ത എത്ര ആൾക്കാര് ണ്ടെന്നറിയോ....

രാത്രി ഇയ്യാ കൽപ്പറ്റ അങ്ങാടിക്കൊന്ന് പോയ്യോക്ക്.... എത്ര ആളാ പീടിയക്കൊലായില് നെരന്ന് കെടക്ക്ണത്.... ഞമ്മക്ക്പ്പോ വെയിലും മഴേം കൊള്ളാത്ത ഒരു വീട്ണ്ടല്ലോ... അത് മതി ."


പിന്നേ..... രണ്ട് മൂന്ന് മെഡിക്കൽ ഷോപ്പും മൂന്നാലേക്കറ് സ്ഥലത്തിൻ്റെ ആധാരോം മേശേല് വെച്ചിട്ടാണല്ലോ ഓരൊക്കെ പിടിയ കൊലായില് കെടക്ക്ണത്... 

ഞാൻ ഒന്നും പറീണില്ല....

എന്നൊക്കെ എനിക്ക് പറയാൻ പൂതിണ്ടേലും ഞാമ്പറയൂല.....

കാരണം കെട്ടിയോന്മാരോട് തർക്കുത്തരം പറഞ്ഞാ നരകത്തിൽ പോവും..


അങ്ങനെ ആ പൂതി പറച്ചില് ഞാൻ നിർത്തി...


ഞങ്ങളെ വീടിൻ്റെ ഭാഗത്ത് ഭയങ്കര കൊരങ്ങൻമാരെ ശല്യം ആണ്.

ഉള്ള പച്ചക്കറീം തേങ്ങയും വാഴക്കുലേം ഒക്കെ നശിപ്പിക്കും....

എന്നിട്ട് വീടിൻ്റെ ഓടിൻ്റെ മേലെ കേറി നിന്ന് സർക്കസ് കളിക്കും....

അപ്പോ ഓട് ഓരോന്നായിറ്റ് പൊട്ടും..


മഴക്കാലം ആവുമ്പോ ഈ പൊട്ടിയ ഓട്മ്മന്ന്  വെള്ളം ചോരാൻ തുടങ്ങും....


മഴക്കാലത്ത് ഓട്ടിൻ പുറത്ത് കേറാൻ ആളെ കിട്ടൂലാന്ന് പറഞ്ഞ് അത് നന്നാക്കൂല...


മഗ്രിബ് നിസ്ക്കാരം കഴിഞ്ഞ് ഒരു ഏഴ് മണി ആവുമ്പോ വാപ്പ അടുക്കളേക്ക്  വരും...

എന്നിട്ട് മേലോട്ട് നോക്കി ഒരു 10 മിനിറ്റ് നിക്കും...

നാലാമത്തെ വരീല്  മൂന്നാമത്തെ ഓടാണ് പൊട്ടീക്ക്ണത്...

അടീലൊരു പ്ലാസ്റ്റിക്കിൻ്റെ കഷണം  വെച്ച് ഒരു കോല് വെലങ്ങത്തില് വെച്ചാ മതി.....

എന്നും പറഞ്ഞ് പോവും.....


പിന്നെ ഒരു ഒമ്പതര അവുമ്പോ എൻ്റെ മണിമാരൻ വരും ....

കുളിയൊക്കെ കഴിഞ്ഞ് അടുക്കളേലെത്തും..

അഞ്ച് മിനിറ്റ്  മുകളിലേക്ക് നോക്കി നിക്കും....

മൂന്നാമത്തെ വരീല് നാലാമത്തെ ഓടാണ് പൊട്ടിയത് ...

അടിലൊരു പ്ലാസ്റ്റിക് വെച്ച് വടി നേരെ വെച്ചാ മതി.... പിന്നെ ചോരൂല..."


ഇതും പറഞ്ഞ് മൂപ്പരും പോവും.....

കോല് വടി ആവും... വേറെ വ്യത്യാസൊന്നുല്ല..


ആ സമയത്തൊക്കെ എനിക്ക് ഏറ്റവും കൂടുതൽ കടപ്പാട് ഉജാല സോപ്പ് പൊടീൻ്റെ കമ്പനിക്കാരോടായിരുന്നു....

അഞ്ച് കിലോ സോപ്പ് പൊടി വാങ്ങുമ്പോ  ഒരു ബക്കറ്റ് ഫ്രീ കിട്ടും.

അങ്ങനെ കുറേ ബക്കറ്റ്ണ്ട് വീട്ടില് ....

അതും പിന്നെ പെയിൻ്റിൻ്റെ ബക്കറ്റും അടുക്കളേല് നിരത്തി വെക്കും....

നിറയുമ്പോ കൊണ്ടോയി മറിക്കും....


മഴക്കാലവും ഈ ബക്കറ്റുകളും തമ്മിൽ വർഷങ്ങളായി വല്ലാത്തൊരു ആത്മ ബന്ധം ഉണ്ട്....


അത് കഴിഞ്ഞ് പിന്നെ ചിമ്മിനിക്കൂട് ചോരാൻ തുടങ്ങി...

നമ്മള് ഗ്യാസ് ഉപയോഗിക്കല് വളരെ കുറവാ..

ഇഷ്ടം പോലെ വിറക് ഉള്ളോണ്ട് അധികവും അടുപ്പാണ് ഉയോഗിക്കാ....

അടുപ്പിൻ്റട്ത്ത്  ബക്കറ്റ് വെക്കാൻ പറ്റൂല....


ബിരിയാണി വെക്കുന്ന ചെമ്പട്ടി വെക്കും....

അതും നിറയുമ്പോ എടുത്ത് ഒഴിച്ച് കളയും....

അപ്പോ എൻ്റെ മണിമാരൻ വീണ്ടും വരും....

"എന്തെല്ലാം സൗകര്യങ്ങളാ അനക്ക് ഞാൻ ചെയ്ത് തര്ന്നത്..

അടുപ്പിലേക്ക് വരെ വാട്ടർ കണക്ഷണാ....

അൻ്റെ പൈസക്കാര് അമ്മോൻമാരാവ്ടെ ണ്ടോ ഇജ്ജാദി സെറ്റപ്പ്...." 


ഇനിക്ക്  ങ്ങനെ അരിച്ച് കയറും....എ ബി സി ഡി X Y Z വരെ പറയാൻ മുട്ടും...

അപ്പൾത്തേക്കും നരകം ഓർമ വരും.... പിന്നൊന്നും മുണ്ടൂല....


ആകപ്പാടെ കുളം പോലെ ആയ അടുക്കള മുക്കി പിഴിഞ്ഞ് തുടക്കുമ്പോ ഞാനിങ്ങനെ ആലോയ്ക്കും....

എന്തൊക്കായ്നും...

പഞ്ചാര കലക്ക്ണ ഒച്ച കേക്കാത്ത സിറ്റൗട്ട്... വല്യ വീട്.... ഇത്പ്പോ ജില്ലാശുപത്രീന്ന് മെഡിക്കൽ കോളേജ്ക്ക്  വന്ന പോലായി....


അങ്ങനെ കുറേ കഴിഞ്ഞ് ഞാൻ മൂന്നാമത്തെ മോളെ പ്രഗ്നൻ്റായി....

ഇനീം കട്ടിലിന് പലക വെച്ചാ വാതില് തൊറക്കാൻ പറ്റൂലാന്ന് തോന്നീറ്റായ്ക്കും മൂപ്പര് പുതിയ വീടിന് കുറ്റിയടിച്ചു......


അങ്ങനെ വീട് പണി തുടങ്ങിയപ്പോ എൻ്റെ അഭിപ്രായങ്ങളുടെ ലിസ്റ്റ് കൊടുത്തു..


ചിമ്മിനിക്കൂട് നല്ല കട്ടീല്  വാർക്കണം....

അടുക്കള ഓട് വേണ്ട.

അടുപ്പിലേക്ക് വാട്ടർ കണക്ഷൻ ആവശ്യല്ല...

റിമോട്ട്ളള ഫാൻ വേണം..

പലക  വെക്കാത്ത കട്ടിൽ വേണം..


അങ്ങനെ ചെറിയ ചെറിയ അനുഭവത്തിലെ പാളിച്ചകള് പറഞ്ഞു..


പ്രസവവും വീട് പണിയും ആരാദ്യം എന്ന് പറഞ്ഞ് നടന്നോണ്ടിരുന്നു.


അങ്ങനെ മോള് ണ്ടായി കുറച്ച് കഴിഞ്ഞപ്പോ വീട് പണീം കഴിഞ്ഞു...


അയ്.... വീണ്ടും അന്തസ്സ്...


നല്ല പത്രാസ്ള്ള വീട്...

പണ്ടെങ്ങോ ഉറങ്ങി പോയ വീമ്പത്തരം   വീണ്ടും തലപൊക്കി...


വീടിൻ്റെ തലങ്ങും വിലങ്ങും നിന്ന് ചറപറ ഫോട്ടോസെടുത്ത് ഗ്രൂപ്പിലിട്ട്.... ഒരു മനസ്സുഖം....


കുറേ കഷ്ടപ്പെട്ടതിന് കാര്യണ്ടായി...

ഞാൻ വിജാരിച്ച പോലത്തെ അടുക്കള കിട്ടി....


ഇപ്പോ  അടുക്കളേന്ന് ഇടക്കിടക്ക് പഞ്ചാര കലക്കുമ്പോ മോളെ ഞാൻ സിറ്റൗട്ടില് നിർത്തും.... 

എന്നിട്ട് ഉറക്കെ ചോയ്ക്കും....


" കേൾക്കുന്നുണ്ടോ "


"ഇല്ലമ്മച്ചിയേ...."


ഇത് കേൾക്കുമ്പോ ഒരു സുഖാ..... ഒരു മനസുഖം...

2020, ഡിസംബർ 22, ചൊവ്വാഴ്ച

ഭയവും ഒരു ലഹരിയാണ്.

 ഭയവും ഒരു ലഹരിയാണ്. 


അതു ശീലിച്ചു പോയവര്‍ക്ക് ഇടയ്ക്കിടെ അതു കിട്ടിക്കൊണ്ടിരിക്കണം. 


ഇല്ലെങ്കിലാണ് അവര്‍ക്കു  ഫ്രസ്റ്റ്വേഷന്‍ (നിരാശ, മോഹഭംഗം etc)  അനുഭവപ്പെടുക.  


ഭയം ആഗ്രഹിച്ചു വരുന്നവര്‍ക്ക് മറ്റെന്തെങ്കിലും നല്‍കിയാല്‍  

അവര്‍ തൃപ്തരാവില്ല. 


അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. അവര്‍ക്കു വേണ്ടുന്ന ഉത്തരം ലഭിക്കുന്നതുവരെ അവര്‍ ചോദ്യങ്ങള്‍ ചോദിക്കും. 


അവരാഗ്രഹിക്കുന്നത്‌ കിട്ടിയില്ലെങ്കില്‍ ഭയം ലഭിക്കുന്ന ഇടം നോക്കി അവര്‍ പോയിക്കൊണ്ടിരിക്കും. 


മദ്യം ശീലിച്ചു പോയവര്‍ അതു കിട്ടാതെ വരുമ്പോള്‍ ഊടുവഴികളിലൂടെ മദ്യം  അന്വേഷിച്ചു പോകുന്നതു പോലെ!


ഭയം മാത്രമല്ല ലഹരി.. 


ദു:ഖവും ഉത്കണ്ഠയും ദേഷ്യവും എല്ലാം  ലഹരിയാണ്. 


ദു:ഖിച്ചു ശീലിച്ചു പോയവര്‍ എങ്ങിനെയെങ്കിലും എവിടെ നിന്നെങ്കിലും അടുത്ത ദു:ഖത്തിനായുള്ള വക കണ്ടെത്തും.  


ദേഷ്യം പിടിക്കുന്നവര്‍ ഇടയ്ക്കിടെ ദേഷ്യം പിടിച്ചു കൊണ്ടിരിക്കും.


അഥവാ, മിക്കവിഷയങ്ങളിലെയും അടിസ്ഥാന വിഷയം ദു:ഖമോ ഭയമോ സങ്കടമോ ദേഷ്യമോ  ആവണമെന്നില്ല, മറിച്ചു ആളുകളുടെ പ്രകൃതമായിരിക്കും അവരുടെ ബാഹ്യപ്രകടനങ്ങളെ നിയന്ത്രിക്കുന്നത്. 


ഇത്തരം എല്ലാ ബാഹ്യപ്രകടനങ്ങളിലൂടെയും അടിസ്ഥാനപരമായി അവര്‍ കൈവരിക്കുന്നത്  റിലാക്സേഷന്‍ ആണ്. കരയുമ്പോള്‍ സംഭവിക്കുന്നത്‌ അതാണ്‌. ദേഷ്യം പിടിക്കുമ്പോൾ എന്തെങ്കിലും എറിഞ്ഞു പൊട്ടിക്കുന്നത് റിലാക്സേഷനു വേണ്ടിയാണ്. 


ഭാര്യമാർ ഭർത്താക്കൻമാരെ ശുണ്ഠി പിടിപ്പിക്കുന്നത് കണ്ടിട്ടില്ലേ, പൊട്ടലും ചീറ്റലും യുദ്ധവും സ്ഫോടനവും കഴിഞ്ഞു,  അടി തുടങ്ങിയ വിഷയത്തെ അരിച്ചു പെറുക്കി നോക്കിയാൽ പ്രശ്നത്തിന്റെ പൂട പോലും അവിടെ ബാക്കി കാണില്ല.


വേറെ എന്തോ പ്രശ്നത്തെ ഒതുക്കാൻ വേണ്ടി മനസ്സു കണ്ടെത്തുന്ന ലഹരി..


കരഞ്ഞു ശീലിച്ചവര്‍ കരയുമ്പോള്‍ അവരറിയാതെ ഒരു അനുഭൂതി നുകരുന്നുണ്ട്. 


കഞ്ചാവ് അടിക്കുന്നവനും കള്ളു കുടിക്കുന്നവനും സിഗരറ്റ് വലിക്കുന്നവരും ചായ കുടിക്കുന്നവരും എല്ലാം അനുഭവിക്കുന്ന അതേ അനുഭൂതി.


ഇത്തരം മാനസികമോ ശാരീരികമോ ആയ സെഡേഷനിലൂടെ (a state of calm or sleep produced by a sedative drug or sedative action) അവരവരനുഭവിക്കുന്ന ഇന്റെര്‍ണല്‍  ഫ്രസ്റ്റ്വേഷനെ (ആത്മദാഹത്തെ) 

 മറികടക്കുകയാണ് ചെയ്യുന്നത്. 


എന്താണോ ശീലിച്ചു പോയത്, അത് ആ സമയത്ത്, അവര്‍ ആഗ്രഹിക്കുന്ന നേരത്തു തന്നെ സംഭവിക്കണം.


ഏതൊരു  അഡിക്ഷന്‍റെയും പൊതുസ്വഭാവമാണത്. ആളുകള്‍ കലഹിക്കുന്നതും തെറി വിളിക്കുന്നതും എല്ലാം ഉള്ളിലെ അഗ്നിപര്‍വ്വതങ്ങളെ ശാന്തമാക്കാന്‍ വേണ്ടി ചെയ്യുന്ന ലാവാ ഒഴുക്കുകള്‍ ആണ്.


നല്ല ചുട്ട അടികിട്ടുമ്പോള്‍ അതുവരെയും പോരു കാളപോലെ നിന്നവർ  അതിശാന്തരായി മാറുന്നത് കാണാം. 


എനിക്കൊരു ചുട്ട അടി വേണം എന്നു ചോദിക്കാന്‍ ആവില്ലല്ലോ. ചോദിച്ചു വാങ്ങിയാല്‍ അതിന്‍റെ ശരിയായ ലഹരി ലഭിക്കുകയുമില്ല. തനിക്കു വേണ്ടത് ചുട്ട അടിയാണെന്ന് ആവശ്യക്കാരന് മനസ്സിലാവുന്നുമുണ്ടാവില്ല. 


ചിലരെ വേദനിപ്പിച്ചാലാണ് അവരില്‍ പ്രണയം ഉണരുക. 


ഈ കൊറോണ കാലത്ത് ഇതെന്തിനാണ് പറഞ്ഞത് എന്നു കരുതുന്നവരുണ്ടാകും. 


നെഗറ്റീവ് ന്യൂസുകളും ഭയപ്പെടുത്തലുകളും നിരന്തരം തേടിപ്പോകുന്നത് നമ്മള്‍ പോലും അറിയണമെന്നില്ല. 


നാമറിയാതെ ഒരു ലഹരി നാമതില്‍ നിന്നെല്ലാം നുകരുന്നുണ്ട്. നമ്മുടെ ശീലത്തില്‍ അതുണ്ട്. 


നാമറിയാതെ നമ്മില്‍ ശീലിച്ചു നില്‍ക്കുന്ന ഇത്തരം അഡിക്ഷനുകളെ അതിജീവിക്കാന്‍ നമുക്കു കഴിയണം.  


ഇല്ലെങ്കില്‍ ശരീരം തളരും. 


കണ്ണുകള്‍ വാടും. 


ഹൃദയം പഴയ 110 KV സബ്സ്റ്റേഷന്‍ പോലെ വോള്‍ട്ടേജ് കുറയും. 

കൊറോണ വന്നു കടിക്കും.

2020, ഡിസംബർ 19, ശനിയാഴ്‌ച

എന്റെ മരണം

 عند موتي لن اقلق

എന്റെ മരണ സമയത്ത് ഞാൻ ഒട്ടും അസ്വസ്ഥനാവില്ല. 


ولن اهتم  بجسدي البالي

ദ്രവിച്ചു പോവുന്ന എന്റെ ശരീരത്തെ ഞാൻ പരിഗണിക്കുകയേ ഇല്ല. 


 فإخواني من المسلمين سيقومون باللازم وهو:

മരണശേഷം വേണ്ടുന്ന ചുവടെയുള്ള കാര്യങ്ങൾ എന്റെ സഹോദരങ്ങൾ ചെയ്യും. 


1- يجردونني من ملابسي...

1.  എന്റെ ധരിച്ച വസ്ത്രങ്ങൾ അവർ അഴിച്ചു മാറ്റും.

2- يغسلونني...

2. അവരെന്നെ കുളിപ്പിക്കും.


3- يكفنونني ...

3. അവരെന്നെ കഫൻ ചെയ്യും.


4- يخرجونني من بيتي ...

4. എന്റെ വീട്ടിൽ  നിന്ന് അവരെന്നെ പുറത്തേക്കെടുക്കും.


   5- يذهبون بي لمسكني الجديد ( القبر ) ...

എന്റെ പുതിയ താമസ സ്ഥലത്തേക്ക് (ഖബറിലേക്ക്) അവരെന്നെ കൊണ്ട് പോകും. 


6- وسيأتي الكثيرون لتشييع جنازتي...

എന്റെ ജനാസയെ അനുഗമിക്കാൻ ധാരാളം ആളുകൾ വരും.


 بل سيلغي الكثير منهم أعماله ومواعيده  لأجل دفني ...

തീർന്നില്ല, അവരിൽ പലരും അവരുടെ ജോലികളും ഉത്തരവാദിത്തങ്ങളും എന്റെ അന്ത്യകർമ്മങ്ങൾക്കുവേണ്ടി മാറ്റിവെക്കും.


 وقد يكون الكثير منهم لم يفكر في نصيحتي يوما من الأيام ...

അവരിൽ പലരും ഒരിക്കൽ പോലും എന്റെ നന്മയെകുറിച്ച് ആലോചിച്ചവരായിരിക്കില്ല.


7- أشيائي سيتم التخلص منها ...

എന്റെ എല്ലാ വസ്തു വകകളിൽ നിന്നും ഞാൻ സ്വതന്ത്രനാവും.


مفاتيحي ...

എന്റെ ചാവിക്കൂട്ടങ്ങൾ...

كتبي ...

എന്റെ ഗ്രന്ഥങ്ങൾ...

حقيبتي ...

എന്റെ ബാഗ്

أحذيتي ...

എന്റെ ചെരിപ്പുകൾ ...


ملابسي وهكذا...

എന്റെ വസ്ത്രങ്ങൾ  അങ്ങനെയങ്ങനെ...


 وإن كان أهلي موفقين فسوف يتصدقون بها لتنفعني ...

എന്റെ കുടുംബം നല്ലവരെങ്കിൽ, മുകളിലെ എന്റെ വസ്തുക്കൾ അവർ എന്റെ പരലോക ഗുണത്തിനായി ദാനം ചെയ്തേക്കാം... 


تأكدوا بأن الدنيا لن تحزن علي...

ഈ ലോകം എന്നെക്കുറിച്ചോർത്ത് ദുഖിക്കില്ലെന്ന് നിങ്ങൾ ഉറപ്പിച്ചോളൂ...


  ولن تتوقف حركة العالم  ...

ലോകത്തിലെ ഒരു ചലനവും നിലക്കുകയില്ല.


واﻻقتصاد سيستمر ...

സാമ്പത്തിക സ്ഥിതി നിലവിലുള്ളത് പോലെ തന്നെ തുടരും...


ووظيفتي سيأتي  غيري ليقوم بها  ...

എന്റെ ജോലി ഏറ്റെടുക്കാൻ മറ്റാരെങ്കിലും വരും. 


وأموالي ستذهب حلالاً للورثة ...

എന്റെ സ്വത്തുക്കൾ നിയമാനുസൃതം എന്റെ അനന്തരാവകാശികളുടേതാകും.


بينما أنا  الذي سأحاسب عليها !!!

അതേ സമയം ആ സ്വത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെടുന്നത് ഞാനും!!!


 القليل والكثير ...النقير والقطمير ... 

വലുതിനും ചെറുതിനും പരമാണുവിനുമെല്ലാം.


و إن أول ما يسقط مني عند موتي هو اسمي !!!

മരണശേഷം എനിക്കാദ്യം എന്റെ പേര് നഷ്ടമാവും.


لذلك عندما اموت سيقولون  عني أين " الجثة "..؟

അങ്ങനെ,മരണപ്പെട്ടാലുടൻ അവർ "മൃതദേഹം" എവിടെ എന്നാണ് എന്നെക്കുറിച്ച്  ചോദിക്കുക.

 

ولن ينادوني باسمي ..!

എന്റെ പേരവർ വിളിക്കുകയേ ഇല്ല.


وعندما يريدون الصلاة علي سيقولون احضروا "الجنازة" !!!  

എന്റെ മേൽ നിസ്കാരത്തിന് സമയാവുമ്പോൾ "ജനാസ"  എടുക്കൂ എന്നാണവർ പറയുക. 


ولن ينادوني باسمي ..!

പേര് വിളിക്കുകയേയില്ല.


وعندما يشرعون بدفني سيقولون قربوا الميت ولن يذكروا اسمي  ..!

മറമാടിത്തുടങ്ങുമ്പോഴും "മയ്യിത്ത് ഇറക്കിവെക്കൂ" എന്നേ പറയൂ.  പേര് പറയുകയേ ഇല്ല...!


لذلك لن يغرني نسبي ولا قبيلتي 

ഇതെല്ലാം എനിക്ക് നന്നായി  അറിയുന്നതിനാൽ, എന്റെ തറവാടിനാലോ ഗോത്ര മഹിമയാലോ ഞാൻ ഒരിക്കലും വഞ്ചിതനാവില്ല. 


ولن يغرني منصبي ولا شهرتي ...

എന്റെ സ്ഥാനമോ പ്രശസ്തിയോ  എന്നെ വഞ്ചിക്കുകയില്ല. 


فما أتفه هذه الدنيا وما أعظم ما نحن مقبلون عليه ...

ഈ ദുനിയാവ് എത്ര നിസ്സാരമാണ്! നാം കടന്നു ചെല്ലാനിരിക്കുന്ന ലോകം എത്ര ഭയാനകമാണ്. 


 فيا ايها الحي الآن  ...

ഇന്ന് ജീവനോടെയുള്ളവരേ 


 اعلم ان الحزن عليك سيكون على  ثلاثة أنواع:

നമ്മുടെ പേരിൽ ഇവിടെ മൂന്നു തരം സങ്കടക്കാരുണ്ടാവും എന്ന് നീ  മനസ്സിലാക്കണം. 


1- الناس الذين يعرفونك سطحياً سيقولون مسكين

1. താങ്കളെ ഉപരിപ്ലവമായി മാത്രം അറിയുന്നവർ. "പാവം" എന്നവർ സഹതപിക്കും. 


2- أصدقاؤك سيحزنون ساعات أو أياماً ثم يعودون إلى  حديثهم بل وضحكهم 

2. നിന്റെ കൂട്ടുകാർ ഒരുപക്ഷേ,  മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ ദുഖിക്കും. പിന്നീട് അവരുടെ  സംസാരങ്ങളും ചിരി തമാശകളും അവർ തുടരും. 

  

3- الحزن العميق في البيت

3-വീട്ടിലെ അഗാധമായ ദുഃഖം. 


سيحزن أهلك أسبوعا... أسبوعين ،شهرا...شهرين أو حتى سنة

കുടുംബക്കാർ ഒരാഴ്ച, രണ്ടാഴ്ച, ഒന്നോ രണ്ടോ മാസം അല്ലെങ്കിൽ ഒരു വർഷക്കാലം ദുഖിക്കുമായിരിക്കും. 


وبعدها سيضعونك في أرشيف الذكريات!!!

ശേഷം അവരും താങ്കളെ ഓർമ്മകളുടെ അറകളിൽ കുടിയിരുത്തും. 


انتهت قصتك بين الناس

ആളുകൾക്കിടയിൽ താങ്കളുടെ കഥ അവസാനിച്ചു.


وبدأت قصتك الحقيقيه وهي الآخرة 

പരലോകമെന്ന യഥാർത്ഥ കഥ തുടങ്ങുകയായി.


 لقد زال عنك:

ചുവടെ പറയുന്ന കാര്യങ്ങൾ താങ്കൾക്ക്  എന്നേക്കുമായി ഇല്ലാതായി

1- الجمال ...

1. സൗന്ദര്യം....

2- والمال ...

2. സമ്പത്ത് 

3- والصحة ...

3. ആരോഗ്യം 

4- والولد ...

4. മക്കൾ 

5- فارقت الدور...والقصور

5 . വീടും കൊട്ടാരങ്ങളും താങ്കൾ ഇട്ടേച്ചുപോന്നു...

6- والزوج ...


6. ഭാര്യ...

 

ولم يبق معك الا عملك

താങ്കളുടെ കർമ്മങ്ങൾ മാത്രമാണ് കൂടെയുള്ളത്.


وبدأت الحياة الحقيقية 

താങ്കൾ യഥാർത്ഥ ജീവിതം ആരംഭിച്ചിരിക്കുകയാണ്. 


والسؤال هنا :

ഇവിടെയാണ് ചോദ്യം കടന്നു വരുന്നത്: 

ماذا أعددت لقبرك وآخرتك من الآن ؟؟؟

താങ്കളുടെ ഖബറിനുവേണ്ടിയും പരലോകത്തി നുവെണ്ടിയും  താങ്കൾ എന്ത് തയ്യാറാക്കി വെച്ചിട്ടുണ്ട് ???


هذه حقيقة تحتاج الى تأمل ... 

ഏറെ ചിന്തിക്കേണ്ടുന്ന യാഥാർത്ഥ്യമാണിത്... 


لذلك احرص على :

അതിനാൽ ചുവടെ പറയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക.

1- الفرائض ...

1. നിർബന്ധ ആരാധനകൾ

2- النوافل ...

2. സുന്നത്തായ കർമ്മങ്ങൾ  

3- صدقة السر ...

3. രഹസ്യമായി ചെയ്യുന്ന ദാനധർമ്മങ്ങൾ. 

 4- عمل صالح ...

4. സത്കർമങ്ങൾ

5- صلاة الليل...

5. രാത്രി നിസ്കാരം. 

لعلك تنجو

അങ്ങനെ താങ്കൾ രക്ഷപ്പെടാം.


 ان ساعدت على تذكير الناس بهذه المقالة وانت حي الآن

ഈ വിഷയം ഓർമപ്പെടുത്താൻ ജീവിച്ചിരിക്കെ താങ്കൾ ആളുകളെ സഹായിച്ചാൽ 


ستجد أثر تذكيرك في ميزانك يوم القيامة بإذن الله...

അല്ലാഹുവിന്റെ സഹായത്താൽ അതിന്റെ പ്രതിഫലം താങ്കളുടെ മീസാനിൽ നാളെ ലഭിച്ചിരിക്കും.


 (وذكّر فإن الذكرى تنفعُ المؤمنين) 

(താങ്കള്‍ ഉദ്‌ബോധനം നിര്‍വഹിക്കണം നിശ്ചയം സത്യവിശ്വാസികള്‍ക്കത് ഫലദായകമാകുന്നു) 


لماذا يختار الميت 

“الصدقة”لو رجع للدنيا 

ഭൂമിയിലേക്ക് മടങ്ങാൻ അവസരം തന്നാൽ "സ്വദഖ" ചെയ്യാമെന്ന് മരണാസന്നനായ ആൾ പറയുന്നതെന്തുകൊണ്ടാണ്? 


كما قال تعالى

( رب لولا أخرتني إلى أجل قريب فأصدق...)

അല്ലാഹു പറഞ്ഞതുപോലെ:

 (നാഥാ സമീപസ്ഥമായ ഒരവധി വരെ നീ എന്താണെന്നെ പിന്തിച്ചിട്ടുതരാത്തത്?

 അങ്ങനെയെങ്കില്‍ ഞാന്‍ ദാനം ചെയ്യാം...) 

ولم يقل : 

  لأعتمر او لأصل أو لأصوم

ഞാൻ ഉംറ ചെയ്യാമെന്നോ നിസ്കരിക്കാമെന്നോ നോമ്പെടുക്കാമെന്നോ പറഞ്ഞില്ല. 


قال العلماء : 

പണ്ഡിതന്മാർ പറയുന്നു:-


ما ذكر الميت الصدقة إلا لعظيم ما رأى من اثرها بعد موته

മരണ ശേഷം സ്വദഖയ്ക്ക് അവൻ കണ്ട അതിമഹത്തരമായ പ്രതിഫലമാണ് അദ്ദേഹം സ്വദഖയെ മാത്രം പറയാൻ കാരണം.  


 فأكثروا من الصدقة 

   അതിനാൽ ധാരാളമായി സ്വദഖ ചെയ്യുക...


പടച്ച റബ്ബ് നമുക്കേവർക്കും ഈമാനോടു കൂടിയുള്ള നല്ല പുഞ്ചിരി തൂകിയ മരണം നൽകി അനുഗ്രഹിക്കട്ടേ...


ആമീൻ യാ റബ്ബൽ ആലമീൻ...