2018, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

മോഷ്ടിച്ച മനസ്സും... മോഷ്ടിക്കാത്ത പണവുമായി .

പാതിരാത്രിയോട് അടുത്തുകാണും ,

വീട്ടിലെ ലൈറ്റണയുന്നതും നോക്കി കള്ളൻ കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്നു .

കള്ളന്റെപ്രതീക്ഷകളെ തകർത്തുകൊണ്ടന്നവണ്ണം ഒരു മുറിയിൽ അപ്പോഴും വെളിച്ചമുണ്ടായിരുന്നു .

കള്ളന്റെ മനസ്സിൽ നേരിയ സംഘർഷം ഉടലെടുത്തു  ആരായിരിക്കും  ആ മുറിയിൽ?

ഒരു പക്ഷെ ..
ആ മുറിയിലെ വെളിച്ചം ഓഫാക്കാൻ അവർ മറന്നുപോയതാണെങ്കിലോ ?

കള്ളൻ ആ വീട് ലക്ഷ്യമാക്കി നടന്നു .

പാതിമറച്ച മുഖത്തോടെ , മരക്കൊമ്പിലൂടെ അയാൾ വീടിന്റെ മുകൾനിലയിലെത്തി.

അയാളുടെ കരവിരുതുകൾക്കു മുൻപിൽ  വാതിലുകളെല്ലാം മലർക്കേ തുറന്നുകൊണ്ടിരുന്നു.

കള്ളൻ സാവധാനം താഴത്തെ നിലയിലെത്തി .

നേരത്തെ വെളിച്ചം കണ്ട മുറിയിൽ നിന്നും  ചെറിയ ഞെരുക്കവും  ഉച്ചത്തിലുള്ള ശ്വാസ ഗതിയും ഉയരുന്നത് അയാൾ ശ്രദ്ധിച്ചു.

കള്ളന്റെ ഹൃദയമിടിപ്പ് ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു .

ആ മുറി പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നു.
മുറിയുടെ താക്കോൽ അതിന്റെ വാതിലിൽ തന്നെ ഉണ്ടായിരുന്നു.

മുറി പതിയേ തുറന്ന് കള്ളൻ  അകത്തേക്ക്  നോക്കി .
പ്രായമേറിയ ഒരു വല്യമ്മ  ആ കട്ടിലിൽ കിടപ്പുണ്ട് ..

അവർ കിടന്നുകൊണ്ട് തൊട്ടടുത്ത മേശയിൽ  ഇരിക്കുന്ന ഇൻഹേലർ എടുക്കാൻ ശ്രമിക്കുകയാണ്.

പക്ഷെ .....

ഓരോ ശ്രമത്തിനിടയിലും  അത് ദൂരേക്ക് ദൂരേക്ക്  നീങ്ങിക്കൊണ്ടിരുന്നു .

കള്ളൻ ഒരു നിമിഷം ആലോചനയിലാണ്ടു.
തന്റെ അമ്മയുടെ മുഖം കള്ളന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.

മുഖംമൂടി ഒന്നുകൂടെ നേരെയിട്ടതിനുശേഷം കള്ളൻ ഇൻഹാലെർ  എടുത്തു വല്യമ്മക്കു നേരെ നീട്ടി ,

അവർ അത് ആർത്തിയോടെ തട്ടിപ്പറിക്കുകയും വായിലേക്ക് സ്പ്രേ ചെയ്യുകയും ചെയ്തു .
അവർ കിതച്ചു കൊണ്ട് കുറേ നേരം തല കുനിച്ചിരുന്നു.

മരുന്നെടുത്തു കൊടുത്തത്  ആരാണന്നുപോലും അപ്പോളവർ നോക്കിയില്ല .

കള്ളൻ കുറച്ചുനേരം അവരെ നോക്കി നെടുവീർപ്പോടെ നിന്നു.
ശബ്ദമുണ്ടാക്കാതെ സാവധാനം പുറത്തേക്കു നടക്കാൻ തിരിഞ്ഞപ്പോൾ  വല്യമ്മ കൈ കൊണ്ട് നില്ക്കാൻ  ആംഗ്യം കാണിച്ചു .

കള്ളന്റെ മുഖം കണ്ട വല്യമ്മ ഭയന്നില്ല, പരിഭ്രമിച്ചില്ല. മറിച്ചു ദൈവദൂതനെ കണ്ടതുപോലെ നിറമിഴിയോടെ പുഞ്ചിരി തൂകി .

കള്ളൻ അവർക്കടുത്തേക്ക് നീങ്ങി വല്യമ്മയെ തലയിണയിൽ ചാരിയിരിക്കാൻ സഹായിച്ചു .

ഇപ്പോൾ  അവർക്കു  നല്ല ആശ്വാസം  തോന്നുന്നുണ്ടെന്ന് കള്ളന് മന്സായിലായി .

ഞാൻ ആദ്യമായിട്ടാണ് ഒരു കള്ളനെ കാണുന്നത്  വല്യമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു .

ദൈവത്തെ  കണ്ടിട്ടുണ്ടോ??? 
കള്ളൻ തമാശരൂപേണ മറുചോദ്യം തൊടുത്തു.

കള്ളന്റെ രൂപത്തിൽ മുഖംമൂടി ധരിച്ച ഒരു ദൈവത്തേ ഞാനിന്ന് കണ്ടു.
വല്യമ്മയും  വിട്ടുകൊടുത്തില്ല .

എനിക്ക് കുറച്ചു ചൂടുവെള്ളം  ആ ഫ്ലാസ്കിൽനിന്നു എടുത്തു തരുമോ ?

കള്ളൻ മടിച്ചില്ല .

അയാൾ ചൂടുവെള്ളം ഗ്ലാസിൽ പകർന്നു വല്യമ്മക്കു കൊടുത്തു .

ചൂടുവെള്ളം ഊതികുടിക്കുന്നതിനിടെ വല്യമ്മ വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു.. 
കള്ളൻ അതെല്ലാം ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു.

വല്യമ്മയെ ഈ റൂമിലിട്ടു പൂട്ടി എല്ലാവരും പുറത്തു പോയി എന്നും ...
അവർ നാളെയോ മറ്റന്നാളോ? മാത്രമേ തിരിച്ചെത്തുകയുള്ളൂ എന്നും കള്ളന് മനസ്സിലായി.

അമ്മ വല്ലതും കഴിച്ചോ???
കള്ളൻ പതിയേ ചോദിച്ചു .?

കഞ്ഞിപ്പാത്രത്തിലേക്ക് നോക്കി അവർ ഒന്നു പുഞ്ചിരിച്ചു.

നീ വല്ലതും കഴിച്ചോ മോനെ ? വല്യമ്മ ചോദിച്ചു .

കള്ളന്റെ ഉള്ളൊന്നു  തേങ്ങി .

അയാൾ പറഞ്ഞു : ഇല്ല.

എടുത്തു തരാൻ എനിക്ക് വയ്യ മോനെ...  എനിക്ക് വയറു നിറഞ്ഞു. നീ അതെടുത്തു കഴിച്ചോ ..

കള്ളന് നന്നായി വിശക്കുന്നുണ്ടായിരുന്നു.  അയാൾ  കഞ്ഞി വേഗത്തിൽ കുടിക്കാൻ  തുടങ്ങി .

ഇടക്കിടെ  അയാൾ ചുറ്റും നോക്കുന്നുണ്ട് .

അപ്പോൾ വല്ല്യമ്മ  അയാൾക്കു നേരെ ഒരു താക്കോൽ കൂട്ടമെടുത്തുനീട്ടി .
അയാൾ അത് വാങ്ങാൻ മടിച്ചു.

വല്യമ്മ പറഞ്ഞു: ഇത് ആ അലമാരയുടെ താക്കോലാ...
നീ ആദ്യം അത് തുറക്ക്.

കള്ളൻ മടിയോടെ അലമാര തുറന്നു .

ചെറിയ താക്കോൽ കൊണ്ട്  ചെറിയ കള്ളി തുറക്ക് വല്ല്യമ്മ പറഞ്ഞു :

കള്ളൻ അതുപോലെ ചെയ്തു .
അതും തുറന്നു .

കള്ളന്റെ മുഖത്തു ഒരു അന്ധാളിപ്പ് പടർന്നു .

പഴയ സ്വർണ്ണവും  ,
ഒരുപാടു പുതിയ പുതിയ നോട്ടുകളും അതിൽ നിറഞ്ഞിരുന്നു .

"നിനക്കിഷ്ടമുള്ളതു  എടുക്കാം,ഒന്നും പേടിക്കേണ്ട  എല്ലാം എന്റേതാണ് "

കള്ളന്റെ കരം വിറച്ചു.
അയാൾക്ക് ഒന്നും എടുക്കാൻ കഴിഞ്ഞില്ല.

വിതുമ്പുന്ന മനസ്സോടെ അയാൾ കസേരയിൽ തിരികെ വന്നിരുന്നു .

നിനക്ക് ഒന്നും വേണ്ടേ ? വല്യമ്മ ചോദിച്ചു?

കള്ളൻ ഒന്നും മിണ്ടിയില്ല .

കുറേ നേരം നിശബ്ദത...
പിന്നീടെപ്പോഴോ അയാളുടെ നേർത്ത സ്വരം പുറത്തേക്ക് വന്നു.

ഞാനൊരു കള്ളനൊന്നുമല്ലമ്മേ...
നിവർത്തി ഇല്ലാത്തോണ്ട് പറ്റിപ്പോയതാ... എന്നോട് പൊറുക്കണം .

നാളെ എന്റമ്മച്ചിയുടെ  ഓപ്പറേഷനാണ് .
പണം  മുൻകൂർ അടച്ചെങ്കിലേ ഓപ്പറേഷൻ നടക്കൂ എന്ന് ഡോക്ടർമാർ തീർത്ത് പറഞ്ഞിരിക്കുന്നു. 

ഭക്ഷണം പോലും കഴിക്കാതെ,
പണം സംഘടിപ്പിക്കാൻ ഒരു പാട് ഞാനലഞ്ഞു.

ഒരാൾ പോലും കണ്ട ഭാവം നടിച്ചില്ല.
കൂട്ടുകാരും, കുടുംബക്കാരും കൈയ്യൊഴിഞ്ഞു.

അതാ..... ഞ... ഞ.... ഞാ....ൻ!

കള്ളന്റെ മുഖം മൂടിയിൽ
നനവ് പടരുന്നത്  വല്യമ്മ  കണ്ടു .

വല്യമ്മ ഊന്നുവടിയിൽ സാവദാനം എഴുനേറ്റു ,അലമാരിയിൽ നിന്നും പണപ്പെട്ടയുമായി കള്ളന്റെ അടുത്തേക്ക് വന്നു,
അത് അവന്റെ മടിയിൽ വച്ചു കൊടുത്തു .

കള്ളൻ വല്യമ്മയുടെ മുഖത്തേക്ക് പകച്ച് നോക്കി . 

ആവശ്യമുള്ളതു എടുത്തു ബാക്കിയുള്ളത് തിരികെ  തരിക. വല്യമ്മ പറഞ്ഞു.

അവനാ  കൈകളിൽ മുഖം ചേർത്തു.
അവന്റെ കണ്ണീർ ആ പാദങ്ങളിൽ ഉറ്റിവീണു.

ആ മാതൃഹൃദയം തേങ്ങി...

വല്യമ്മ കള്ളന്റെ മുടിയിൽ തഴുകി, വാത്സല്യപൂർവ്വം അവനേ തന്റെ മാറോട് ചേർത്ത് നെറുകയിൽ ചുമ്പിച്ചു.

എന്നിട്ടു പറഞ്ഞു  :

നിനക്ക് എന്നേയും....
ഒരമ്മയായി കണ്ടൂടേടാ മോനേ ....???

നിന്റെ അമ്മ തന്നാൽ നീ വാങ്ങൂലേ ...?

ഇത് മോഷണമുതലായി കാണേണ്ട.

ഇത് എന്റെ ജീവൻ രക്ഷിച്ചതിന്ന് നിനക്കുള്ള പ്രതിഫലമാണ്,

നീ ഇവിടെ വന്നത് കൊണ്ട് രണ്ടു ജീവനാണ്  രക്ഷപെട്ടത് ...

ഒന്ന്  എന്റേതും , മറ്റൊന്ന് നിന്റെ അമ്മയുടെയും ..

ആ സംസാരം ഒരുപാട് നീണ്ടുനിന്നു.

ആ അമ്മയും മകനും വല്ലാതെ അടുത്തു .

ആ മാതൃഹൃദയം പുതിയ ഒരു മകനെ ഗർഭം ധരിച്ചു.

അവിടെ നിന്നും യാത്ര പറഞ്ഞു കള്ളൻ  പുറത്തേക്കു നടക്കാൻ നേരം
കള്ളൻ പറഞ്ഞു :

ഞാനിനിയും വരും ....
ഈ പണം തിരികെ നൽകാനും,
എന്റമ്മയുടെ സുഖവിവരങ്ങൾ അറിയാനും,

അത് പറയുമ്പോൾ  അവന്റെ കണ്ഠം ഇടറിയിരുന്നു .

കള്ളൻ വന്ന വഴിയിലൂടെ തന്നെ എല്ലാം  നേരെയാക്കി  പുറത്തെത്തി.

അപ്പോഴും  ആ മുറിയിലെ വെളിച്ചം കെടുത്തിയിരുന്നില്ല.

കള്ളൻ ആ മുറിയിലേക്ക് നോക്കി കലങ്ങിയ  ഹൃദയവുമായി തിരിഞ്ഞു നടന്നു.

മോഷ്ടിച്ച മനസ്സും...
മോഷ്ടിക്കാത്ത പണവുമായി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ