2019, ഡിസംബർ 23, തിങ്കളാഴ്‌ച

വായില്‍ പുണ്ണ്

വായില്‍ പുണ്ണ് മണിക്കൂറുകള്‍ക്കകം മാറുവാനും ജീവിതത്തില്‍ വരാതിരിക്കുവാനും

പ്രായഭേദമില്ലാതെ എല്ലാരേയും ഒരുപോലെ അലട്ടുന്ന പ്രശനങ്ങളിൽ ഒന്നാണ് വായ്പുണ്ണ്.
ഒരിക്കലെങ്കിലും വായ് പുണ്ണ് വരാത്തവരുണ്ടാവില്ല. ചെറിയ കുഞ്ഞുങ്ങളില്‍ മുതല്‍ വൃദ്ധരില്‍ വരെ കണ്ടുവരുന്ന അസുഖമാണിത്. ഏതാനും വര്‍ഷം മുമ്പുവരെ ഡോക്ടര്‍മാരെ സമീപിച്ച് ചികിത്സ തേടുന്ന ഗണത്തില്‍പ്പെട്ട ഒരസുഖമായിരുന്നില്ല വായ് പുണ്ണ്.
പുളിയുള്ള മോര് കഴിച്ചോ ഉപ്പുവെള്ളം കൊണ്ട് വായ കഴുകിയോ പരിഹരിച്ചിരുന്ന ഒരു നിസ്സാര രോഗമായിരുന്നു ഇത്. എന്നാല്‍, പുതിയ തലമുറയില്‍പ്പെട്ടവരില്‍ ഈ രോഗം സാര്‍വത്രികമാകുകയും നിരവധി മരുന്നുകള്‍ ഇതിനായി വിപണിയില്‍ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്.
നിസ്സാരമെങ്കിലും നിത്യജീവിതത്തെ അലോസരപ്പെടുത്തുന്ന അവസ്ഥയാണ് വായ്പുണ്ണ്. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്തവിധത്തില്‍ വായ്പുണ്ണ് ചിലപ്പോള്‍ രൂക്ഷമായി തീരാറുമുണ്ട്. ചിലരില്‍ അടിക്കടി ഈ രോഗം കണ്ടുവരുന്നുണ്ട്. വായ്പുണ്ണിന് ഏതെങ്കിലും കൃത്യമായ ഒരു കാരണം വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല.
മറിച്ച്, നിരവധി കാരണങ്ങള്‍കൊണ്ട് ഈ രോഗം വരാമെന്നാണ് പറയപ്പെടുന്നത്. വിറ്റമിന്‍-ബിയുടെ കുറവാണ് രോഗത്തിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്. കൂടാതെ ഉറക്കക്കുറവ്, മാനസിക സംഘര്‍ഷം, മലബന്ധം, ദഹനപ്രശ്നം തുടങ്ങിയ കാരണങ്ങളാലും ചിലരില്‍ രോഗം വരാറുണ്ട്. രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാണ് പരിഹാരമാര്‍ഗം.
വായക്കുള്ളില്‍ കവിളിന്റെ ഉള്‍ഭാഗത്തും മോണകളിലും നാക്കിലും തൊണ്ടയിലും വെളുത്തതോ ഇളം മഞ്ഞനിറത്തിലോ വ്രണങ്ങള്‍ ഉണ്ടാവുന്നതാണ് രോഗലക്ഷണം. കടുത്ത വേദനയും എരിവും പുളിയും തട്ടിയാല്‍ നീറ്റലും മൂലം രോഗി ബുദ്ധിമുട്ടിലാകും. സാധാരണ ഒരാഴ്ചകൊണ്ട് അപ്രത്യക്ഷമാവുന്ന വ്രണങ്ങള്‍ ചിലരില്‍ കൂടുതല്‍ കാലം നീണ്ടുനിന്നേക്കാം. വായിലെ വ്രണങ്ങള്‍ മൂലം ഭക്ഷണം കഴിക്കാനും പല്ലുകള്‍ ബ്രഷ് ചെയ്യാനും കഴിയാത്ത അവസ്ഥയുണ്ടാവും.
വ്രണങ്ങള്‍ അധികമായാല്‍ സംസാരിക്കാനും പ്രയാസം നേരിടും.
വായില്‍ പുണ്ണ് വന്നാല്‍ അത് പിന്നെ എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന് അനുഭവിച്ചവര്‍ക്ക് അറിയാം. ഇത്രത്തോളം അസുഖകരമായ അവസ്ഥ വേറെ ഇല്ലെന്നു തന്നെ പറയാം. എത്ര നിസ്സാരമാണെന്ന് കരുതിയാലും നമുക്കിഷ്ടപ്പെട്ട ഭക്ഷണം പോലും കഴിയ്ക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും പലപ്പോഴും വായ്പ്പുണ്ണ് എന്ന് വായിലെ അള്‍സറിന്റെ ഫലം.എന്നാല്‍ വായ്പ്പുണ്ണ് സുഖപ്പെടുത്താന്‍ ചിലവുകുറഞ്ഞ ചില വഴികളുണ്ട്.
ഇതിനായി യാതൊരു വിധത്തിലുള്ള കഷ്ടപ്പാടും ഇല്ല എന്നത് സത്യം. ഇടയ്ക്ക് നമ്മുടെ അടുക്കളയില്‍ എന്തൊക്കെയുണ്ട് എന്ന് നോക്കിയാല്‍ മതി. അടുക്കള സാമഗ്രികള്‍ കൊണ്ട് തന്നെ നമുക്ക് വായ്പ്പുണ്ണ് ഇല്ലാതാക്കാം.

ഉള്ളി കഴിക്കുന്നത് വായ്പ്പുണ്ണിനെ പ്രതിരോധിയ്ക്കുന്നു. ഉള്ളി കഴിക്കുന്നത് മാത്രമല്ല ഇതിന്റെ നീര് വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുന്നതും വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സഹായിക്കും.

കുറച്ച് ബേക്കിംഗ് സോഡ വെള്ളം ചേര്‍ത്ത് വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക. അല്‍പസമയത്തിനു ശേഷം വായ കഴുകുക. ദിവസത്തില്‍ മൂന്ന് നാല് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യുക. ഇത് വായ്പ്പുണ്ണ് രണ്ട് ദിവസം കൊണ്ട് തന്നെ ഇല്ലാതാക്കുന്നു.

ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ച് ചായപ്പൊടി വായ്പ്പുണ്ണ് ഉള്ള് ഭാഗത്ത് പുരട്ടുക. മാത്രമല്ല ചായ കുടിയ്ക്കുന്നതും വായ്പ്പുണ്ണിനെ പ്രതിരോധിയ്ക്കും.

ഉപ്പുവെള്ളം കൊണ്ട് വായ് കഴുകുന്നതും വായ്പ്പുണ്ണിന് പ്രതിവിധിയാണ്. ചൂടുവെള്ളത്തില്‍ ഉപ്പ് വെള്ളം ഇട്ട് വായ കഴുകുന്നതാണ് ഏറ്റവും ഉത്തമം.

തേന്‍ ഉപയോഗിച്ചും വായ്പ്പുണ്ണ് പ്രതിരോധിയ്ക്കാം. വായ്പ്പുണ്ണ് ഉള്ള സ്ഥലങ്ങളില്‍ തേന്‍ പുരട്ടുന്നത് വായ്പ്പുണ്ണ് വേഗം മാറാന്‍ സഹായിക്കുന്നു.

വായ്പ്പുണ്ണ് ഉള്ള സ്ഥലത്ത് വെളിച്ചെണ്ണ പുരട്ടുന്നതും വായ്പ്പുണ്ണ് പ്രതിരോധിയ്ക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍വാഴയുടെ നീര് വായ്പ്പുണ്ണിന് നല്ലതാണ്. ഇത് ചൂടുകുറച്ച് വായയ്ക്ക് നല്ല തണുപ്പ് നല്‍കുന്നു.

നമ്മുടെ അടുക്കളയില്‍ സ്ഥിരം ഉപയോഗത്തിലിരിയ്ക്കുന്ന മല്ലിയും വായ്പ്പുണ്ണിന്റെ അന്തകനാണ്. വായ്പ്പുണ്ണ് ഉള്ളപ്പോള്‍ അല്‍പം മല്ലി എടുത്ത് ചവച്ചാല്‍ മതി

2019, ഡിസംബർ 7, ശനിയാഴ്‌ച

മലയാളി അറിയാത്ത ദാരിദ്ര്യം


ദാരിദ്ര്യം
എന്താണെന്നു
മലയാളിക്ക് അറിയില്ല.
അവന്റെ കാഴ്ചപ്പാടിൽ മകളെ കെട്ടിക്കാൻ കാശ് തികയാത്തതാണു വലിയ ദാരിദ്ര്യം.
ഐ ഫോൺ വാങ്ങാനും പുതിയ ബൈക്ക് വാങ്ങാനും പണമില്ലാത്തതാണ് മലയാളി യുവാക്കളുടെ കാഴ്ചയിൽ ഏറ്റവും വലിയ ദാരിദ്ര്യം.
ദാരിദ്ര്യം കേട്ടറിവു മാത്രമേയുള്ളു.
അവർക്കനുഭവ പാഠമില്ല....!

ദാരിദ്ര്യം എന്തെന്നു അറിയണമെങ്കിൽ,
 അതിന്റെ അവസ്ഥാവിശേഷങ്ങളെ ഗണിച്ചെടുക്കണമെങ്കിൽ സുഡാനിലെയോ ഏത്യോപ്യയിലെയോ വർത്തമാന ചിത്രം വായിക്കേണ്ടതില്ല. *ഒരു വട്ടം നമ്മുടെ ഇന്ത്യാ മഹാരാജ്യം ചുറ്റി സഞ്ചരിച്ചാൽ മാത്രം മതി.* ദാരിദ്ര്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ നേർച്ചിത്രം ആ ഒരൊറ്റ കാഴ്ചയിൽ വരച്ചെടുക്കാൻ കഴിയും.
ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവര്‍,
 തലചായ്ക്കാന്‍ വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍,
എഴുത്തും വായനയും അറിയാതെ പ്രയാസപ്പെടുന്നവര്‍,
 ആരോഗ്യ പരിപാലനത്തിനും വിദ്യാഭ്യാസത്തിനും അവസരം ലഭിക്കാത്തവര്‍..
ഇതാണ് മലയാളിക്ക് തീർത്തും അന്യമായ ദാരിദ്ര്യം.

ദാരിദ്ര്യം മൂലം കുടുംബം പോറ്റാന്‍ വഴിയില്ലാതെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്ത കുടുബനാഥയായ സ്ത്രീ,
 ഭാര്യക്ക് മരുന്നു വാങ്ങാൻ പണമില്ലാത്തതിനാൽ സ്വന്തം കുഞ്ഞിനെ എഴുന്നൂറ് രൂപയ്ക്ക് വിറ്റ കുടുംബനാഥൻ..
ഇതാണു മലയാളിക്ക് കേട്ടുകേൾവിപോലുമില്ലാത്ത ദാരിദ്ര്യം.
 തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്നു ജയില്‍ അധികൃതര്‍ ചോദിച്ചപ്പോൾ ചപ്പാത്തിയും ചിക്കൻ കറിയും കഴിക്കണമെന്നായിരുന്നു മറുപടി.
ജയില്‍ അധികൃതര്‍ കൊടുത്ത ചപ്പാത്തിയും ചിക്കൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി തിരിച്ചു കൊടുത്തു.
 _‘എന്റെ മകന്‍ ജയിലിനു പുറത്തുണ്ട്._
_ഇതവന് കൊടുക്കണം._
 _ഇത്രയും സ്വാദുള്ള ഭക്ഷണം അവന്‍ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല.’_
 ഇതാണ് മലയാളിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ദാരിദ്ര്യം.

ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ ദയനീയമായ ജീവിത യാഥാർഥ്യങ്ങളെ നേരിട്ട് കാണുക.
  അവരുടെ ഭക്ഷണം,
  അവരുടെ വസ്ത്രം,
  അവരുടെ പാർപ്പിടം..
മലയാളിയുടെ ഭാഗ്യജീവിതത്തിന്റെ ഏഴയലത്തുപോലും എത്താൻ സാധിക്കാത്ത ആ കാഴ്ച നമ്മുടെ ചിന്തകളെ മാറ്റിമറിച്ചേക്കാം.
ഒരുവേള കണ്ണുകളെ ഈറനണിയിച്ചേക്കാം.
പല ഉള്‍നാടന്‍ ഗ്രാമങ്ങളുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്.

ഡൽഹി, മുംബൈ തുടങ്ങിയ മെട്രൊ നഗരങ്ങളിലെ വർണ്ണ ശഭളമായ പഞ്ചനക്ഷത്ര കാഴ്ചകൾക്കും ഒരു മറുകാഴ്ചയുണ്ട്. 
 ഒരുനേരത്തെ ഭക്ഷണം മാത്രം ലക്ഷ്യം വെച്ച് ഒരു ദിവസത്തെ ജീവിതം തുടങ്ങുന്ന ആയിരങ്ങളെ നേരിട്ട് കാണാം.
ചൂടത്ത് പുകഞ്ഞൊലിച്ചും തണുപ്പത്ത് മരവിച്ചും മഴയത്ത് നനഞ്ഞും പാതയോരങ്ങളിലും പാലങ്ങൾക്കടിയിലും നരകിച്ചു ജീവിക്കുന്ന ആയിരക്കണക്കിനു മനുഷ്യരെ കാണാം.
ഒട്ടിയ വയറും മുഷിഞ്ഞ  ഉടുപ്പും കുഴിഞ്ഞ കണ്ണുകളുമുള്ള കുഞ്ഞുങ്ങളെ കാണാം.
 ചീറിപ്പായുന്ന ആഡംബര വാഹനങ്ങളുടെ ശബ്ദങ്ങളാൽ ആടിയുലയുന്ന കീറത്തുണി കൊണ്ട് കെട്ടിയ കുടിലുകൾ കാണാം.
വാഹനങ്ങളുടെ നിലയ്ക്കാത്ത ആരവങ്ങൾക്കിടയിലും കൂർക്കം വലിച്ചുറങ്ങുന്ന തെരുവിലെ കുഞ്ഞുങ്ങളെ കാണാം...
ആംബുലൻസ് ലഭിക്കാതെ ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്നവനും നമുക്കിടയിൽ ഉണ്ട്...
ഇതാണു നമ്മുടെ രാജ്യം.

സമ്പന്നൻ അതിസമ്പന്നൻ ആവുകയും ദരിദ്രൻ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും കരകയറാൻ കഴിയാത്ത വിധം കൈകാലിട്ടടിക്കുകയും ചെയ്യുന്ന കാഴ്ച.
രാജ്യത്തിന്റെ എക്കണോമിയെ കുറിച്ചോ ജി.ഡി.പി വളർച്ചാ നിരക്കിനെ കുറിച്ചോ അവരോട് ചോദിക്കരുത്.
 അവർക്കറിയില്ല.
രാജ്യം സാമ്പത്തിക പുരോഗതി നേടിയ കാര്യത്തെകുറിച്ചു പറഞ്ഞാൽ കറ നിറഞ്ഞ ദന്തനിരകൾ പുറത്ത് കാട്ടി ആ പട്ടിണിക്കോലങ്ങൾ ചിരിക്കും.

ഡൈനിംഗ് ഹാളിലെ
ഗ്ലാസ്സ് പതിച്ച നീണ്ടുപരന്ന മേശയിൽ നൂറുകൂട്ടം വിഭവങ്ങൾ നിരത്തി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മലയാളിക്ക്
 കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ ഇലയിൽ നിന്നും അവശേഷിച്ച വറ്റെടുത്ത് ആർത്തിയോടെ വിഴുങ്ങുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ അറപ്പ് തോന്നും..
സമൃദ്ധിയുടെ കൊട്ടാരത്തിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് ദാരിദ്ര്യത്തിന്റെ ജനിതക ഓര്‍മ്മകളെ കൊഞ്ഞനം കുത്തുന്ന മലയാളിക്ക്
തെരുവിലെ മുഷിഞ്ഞ തുണിക്കഷ്ണങ്ങൾ കൊണ്ട് വലിച്ചു കെട്ടിയ കുടിലുകൾ കാണുമ്പോൾ ഓക്കാനം വരും.
മലയാളി
ദാരിദ്ര്യം അറിഞ്ഞിട്ടില്ല.
 അറിഞ്ഞിരുന്നെങ്കിൽ അവന്റെ പൊങ്ങച്ചത്തിനും ധൂർത്തിനും അഹങ്കാരത്തിനും അവനെന്നേ ഒരു പരിധി നിശ്ചയിച്ചേനേ...